ആലപ്പുഴ : പുതുതലമുറ ലൈബ്രറികളിൽ നിന്ന് അകലുന്നതായി കണക്കുകൾ. ലൈബ്രറികളിൽ പുസ്തകങ്ങൾ വായിക്കാൻ അന്വേഷിച്ച് എത്തുന്ന 15നും 25നും മദ്ധ്യേ പ്രായമുള്ളവരുടെ എണ്ണത്തിലാണ് കുറവുണ്ടായിട്ടുള്ളത്. പുതിയ തലമുറയിൽ നിന്ന് എത്തുന്നവരാകട്ടെ അന്വേഷിക്കുന്നത് മലയാളത്തിലെ പുസ്തകങ്ങളുമല്ല. റഫറൻസ് ഗ്രന്ഥങ്ങളും ഇംഗ്ളീഷ് ഭാഷയിലും ഇംഗ്ളീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതുമായ പുസ്തകങ്ങൾ ആവശ്യപ്പെട്ടെത്തുന്നവരാണ് കൂടുതലും.
ലൈബ്രറികളിൽ അംഗത്വം എടുക്കുന്ന പുതുതലമുറയുടെ എണ്ണത്തിൽ വളരെയധികം കുറവുണ്ടായത് കൊവിഡിന് ശേഷമാണ്. പുസ്കങ്ങൾ വാങ്ങാൻ കൊവിഡിന് മുമ്പ് ദിവസം 50 പേർ എത്തിയിരുന്നിടത്ത് ഇപ്പോൾ ഇത് 15ആയി ചുരുങ്ങിയെന്ന് ലൈബ്രേറിയൻമാർ പറയുന്നു. കൊവിഡ് കാലത്തെ ഇ- വായനയാണ് ലൈബ്രറികളെ കൈവിടാൻ കാരണമായത്. ജില്ലയിൽ ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 323 ഗ്രന്ഥശാലകൾ ഉണ്ട്. രജിസ്റ്റർ ചെയ്യാതെ നാട്ടിൻ പുറത്ത് പ്രവർത്തിക്കുന്ന ചെറുതും വലുതുമായ വായനശാലളും ഇത്രത്തോളം തന്നെ വരും.
ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഓരോ ലൈബ്രറിയിലും 5000മുതൽ 75,000വരെ ചെറുതും വലുതുമായ പുസ്തകങ്ങൾ ഉണ്ട്. രജിസ്റ്റർ ചെയ്യാത്ത വായനശാലകളിൽ രണ്ടായിരം മുതൽ 5000വരെ പുസ്തകശേഖരം ഉണ്ടാകും. പത്തു വർഷം മുമ്പ് വരെ, അന്നത്തെ പുത്തൻ തലമുറയിൽ നിന്ന് പുസ്തകങ്ങൾ വായിക്കാനെത്തുന്നവരുടെ എണ്ണം കൂടുതലായിരുന്നു. ഇന്ന് മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും സഹായത്തോടെയുള്ള വായനാ രീതിയാണ് ന്യൂ ജനറേഷൻ സ്വീകരിക്കുന്നത്. പുസ്തകങ്ങളുടെ ഓഡിയോയും പുറത്തിറങ്ങിയതോടെ ഇവർ പുസ്കങ്ങൾ വാങ്ങുന്നതിന് പകരം യുട്യൂബിൽ നിന്ന് പുസ്തകവായന കേൾക്കുന്ന രീതിയിലേയ്ക്കും വഴി മാറി.
"എഴുത്തുകാർക്ക് സ്വന്തമായി മേൽവിലാസം ഒരുക്കി കൊടുത്തത് പി.എൻ.പണിക്കരായിരുന്നു.പുസ്കവായനയിലേയ്ക്ക് കൂടുതൽ യുവജനങ്ങളെ മടക്കി കൊണ്ടുവരാൻ കഴിയണം.
- ഡോ. അമ്പലപ്പുഴ ഗോപകുമാർ, എഴുത്തുകാരൻ
"പുസ്തകങ്ങൾ തിരക്കി എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഇല്ല. എന്നാൽ റഫറൻസ് ഗ്രന്ഥങ്ങളും മറ്റും തേടിയെത്തുന്നവരാണ് ന്യൂജനറേഷനിൽ കൂടുതലും.
- ബസ്മി, ലൈബ്രേറിയൻ, നഗരസഭ.
"ഗ്രന്ഥശാലകളിൽ അംഗത്വം എടുക്കാൻ എത്തുന്ന പുതുതലമുറയിലുള്ളവരുടെ എണ്ണം കുറവാണ്. പുതുതലമുറയെ വായനയിലേക്ക് ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്.
- കെ.കെ.സുലൈമാൻ, സംസ്ഥന കമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |