കൊച്ചി: തീപിടിച്ച ബ്രഹ്മപുരം പ്ളാസ്റ്റിക് മലയിലെ വിഷപ്പുക ശ്വസിച്ച സ്‌കൂൾ വിദ്യാർത്ഥികൾ നാടിനെ മാലിന്യ മുക്തമാക്കാനുള്ള പോരാട്ടത്തിൽ. സമ്മർക്യാമ്പുകളും കാർട്ടൂൺ കാഴ്ചയും മാറ്റിവച്ചാണ് ജില്ലയിലെ സ്‌കൂളുകളിലെ പത്താം ക്ളാസ് വരെയുള്ള കുട്ടികളുടെ 50 അംഗ സംഘം മാതൃകയാവുന്നത്.
മാലിന്യ സംസ്‌കരണ രീതികൾ വെബ്സൈറ്റുകളിൽ നിന്ന് പഠിച്ച കുട്ടികൾ തീപിടിത്തത്തിന്റെ ഉത്തരവാദിയാര്, ഓൺലൈൻ ക്ളാസുകളിലേക്ക് മടങ്ങേണ്ടി വരുമോ, എന്താണ് ചുറ്റും സംഭവിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി ഒരു യുട്യൂബ് വീഡിയോ നിർമ്മിച്ചു. കുട്ടികളുടെ സിനിമയായ പ്യാലിയുടെ സംവിധായിക ബബിത മാത്യു സഹായിച്ചു. ബബിതയുടെ മകൾ രണ്ടാം ക്ളാസ്‌കാരി എസ്തറും കൂട്ടായ്‌മയിലുണ്ട്. വീഡിയോ വൈറലായതോടെ അമ്മമാർ മുൻകൈയെടുത്ത് ചിൽഡ്രൻ ഒഫ് കൊച്ചി കൂട്ടായ്മ രൂപീകരിച്ചു.
ബ്രഹ്മപുരത്തെ തീയണയ്ക്കാൻ രാപകൽ യത്നിച്ച അഗ്നിസേനാ അംഗങ്ങളെയും സിവിൽ ഡിഫൻസ് പ്രവർത്തകരെയും ആദരിക്കാൻ 15ന് സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾ അവർക്ക് സല്യൂട്ട് നൽകി.
കൊച്ചിയുടെ മുഖമാകും
മാലിന്യസംസ്‌കരണ പോരാട്ടത്തിൽ കൊച്ചി കോർപ്പറേഷന്റെ മുഖമായി ഈ കുട്ടികളെ മാറ്റാനാണ് അധികൃതരുടെ തീരുമാനം. അമ്മമാരും കുട്ടികളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. തങ്ങളുടെ വാർഡുകളിലെ വഴിയരികിൽ ആരും മാലിന്യം വലിച്ചെറിയുന്നില്ലെന്ന് കുട്ടികൾ ഉറപ്പാക്കും. ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിക്കാനായുള്ള ബോധവത്കരണത്തിൽ പങ്കാളികളാകും. പൊലീസും ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. കുട്ടികൾ നിർമ്മിക്കുന്ന ഹ്രസ്വചിത്രങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.
മാലിന്യ സംസ്കരണത്തിൽ കുട്ടികളുടെ താത്പര്യം ഫലപ്രദമായി ഉപയോഗിക്കും. വിവിധ തൊഴിൽ മേഖലയിലുള്ള ഞങ്ങൾ ഇതിനായി എത്ര സമയം വേണെങ്കിലും ചെലവഴിക്കാം.
അനു തോമസ്
സന്നദ്ധ പ്രവർത്തക
മേയിൽ സംഘടിപ്പിക്കുന്ന മാലിന്യ വിരുദ്ധ പ്രചാരണത്തിൽ കുട്ടികളെയും അമ്മമാരെയും ഉൾപ്പെടുത്തും.
അഡ്വ. എം. അനിൽകുമാർ
മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |