കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലം വരണാധികാരികളായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ.സി. എബ്രാഹം എന്നിവരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കുസാറ്റിലും ചാലക്കുടിയിലെ വോട്ടെണ്ണൽ ആലുവ യു.സി കോളേജിലുമാണ്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടുകൾ ഓരോ ഹാളിലാകും എണ്ണുക. പോസ്റ്റൽ ബാലറ്റുകൾ മറ്റൊരു ഹാളിലും എണ്ണും. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ എട്ട് ഹാളുകളിലാണ് വോട്ടെണ്ണൽ. ഒരു ഹാളിൽ 14 ടേബിളുകളും പോസ്റ്റൽ ബാലറ്റ് എണ്ണുന്ന ഹാളിൽ 28 ടേബിളുമുണ്ട്. എറണാകുളത്ത് 6,633 പോസ്റ്റൽ വോട്ടുകളും ചാലക്കുടിയിൽ 10,403 പോസ്റ്റൽ വോട്ടുകളുമാണുള്ളത്. സേനാ വിഭാഗങ്ങൾ ഉൾപ്പടെയുളളവർക്കുള്ള ഇ.ടി.പി.ബി.എസ് വോട്ടുകളും പോസ്റ്റൽ ബാലറ്റുകൾക്കൊപ്പം എണ്ണും.
ജൂൺ നാലിന് രാവിലെ ആറിന് സ്ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. 8.30 ഇ.വി.എം മെഷീനുകൾ എണ്ണിത്തുടങ്ങും. വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല.ഹാളിൽ പ്രവേശിച്ചാൽ വോട്ടെണ്ണൽ പൂർത്തിയായ ശേഷമേ പുറത്തിറങ്ങാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |