കോഴിക്കോട്: രുചിയ്ക്കും മണത്തിനുമായി കൃത്രിമ നിറങ്ങൾ ചേർത്ത് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയ 257 സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നടപടി. ഹോട്ടലുകൾ, ഭക്ഷ്യവിഭവ നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമ നിറം ചേർത്ത് ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കുന്നതായി കണ്ടെത്തിയത്. ഭക്ഷണത്തിൽ കൃത്രിമ നിറം ചേർക്കുന്നത് മൂന്ന് മാസം വരെ തടവും 3 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഹോട്ടൽ ഭക്ഷണത്തിൽ കൃത്രിമ നിറം ചേർക്കാൻ പാടില്ലെന്നിരിക്കെ ചിക്കൻ ഫ്രൈ, ബിരിയാണി, കുഴിമന്തി, ചില്ലിചിക്കൻ, ബീഫ് ഫ്രൈ എന്നിവയിലെല്ലാം നിറം ചേർത്ത് വില്പന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കൂടുതൽ ആകർഷകമാക്കാനാണ് കൃത്രിമ നിറങ്ങൾ ചേർക്കുന്നത്. ജില്ലയിൽ നിറം ചേർത്ത ഭക്ഷണപദാർത്ഥങ്ങളുടെ വിൽപ്പന കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 'നിറമല്ല രുചി, സെ നോ ടു സിന്തറ്രിക് ഫുഡ് കളർ' ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.
@മായം ചേർത്തത് - കേസുകൾ
ഹോട്ടൽ ഭക്ഷണം- 86
ബേക്കറി ഉത്പന്നങ്ങൾ- 60
ശർക്കര- 81
മറ്റുള്ളവ- 30
ആകെ- 257
@ നിറമില്ലാത്ത ബേക്കറി
ഉത്പന്നങ്ങൾക്ക് ഒരിടം
നിറമല്ല രുചി, സെ നോ ടു സിന്തറ്രിക് ഫുഡ് കളർ കാമ്പയിന്റെ ഭാഗമായി കൃത്രിമ നിറം ചേർക്കാത്ത ബേക്കറി ഉത്പന്നങ്ങൾക്കായി ഒരിടം ഒരുക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് . പദ്ധതി മിഠായി തെരുവിലെ ശങ്കരൻ ബേക്കറിയിൽ ലോഗോ പതിച്ച് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബേക്കറി ഉത്പാദകരുടെയും വില്പനക്കാരുടെയും സംഘടനയായ ബേക്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബേക്കറികളിൽ നിറമില്ലാത്ത ഭക്ഷണങ്ങൾ സൂക്ഷിക്കാൻ ഒരിടം ഒരുക്കും. ഉത്പാദകർ നിയമ വിരുദ്ധമായി നിറങ്ങൾ ചേർക്കുന്നത് ഒഴിവാക്കുകയും ഉപഭോക്താക്കളിൽ നിറമില്ലാത്ത ഉത്പന്നങ്ങളോട് താല്പരൃം ഉണ്ടാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മിഷണർ എസ്.അജി, അസി. കമ്മിഷണർ സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |