കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ 9 കോടിയുടെ നഷ്ടമുള്ളതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക നിഗമനം. ഫിഷറീസ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത ആർ. നായരുടെ നേതൃത്വത്തിൽ ആറംഗ സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു. ഇന്ന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എസ്.എസ്. വൈ), സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യകൃഷി എന്നീ സ്കീമുകളിൽ ഉൾപ്പെടുത്തിയ 150 ഓളം കൂടുമത്സ്യകൃഷികളാണ് നശിച്ചത്.മത്സ്യകർഷകർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ആവശ്യപ്പെടുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു. ഒരു കൂട് മത്സ്യകർഷകന് 10 മുതൽ 15 ലക്ഷം വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. പെരിയാറിലെ വെള്ളം മലിനമായതിനാൽ ഇനി മത്സ്യകൃഷി എന്ന് സാദ്ധ്യമാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശ പ്രകാരം പഞ്ചായത്ത് അധികൃതർ കർഷകരിൽ നിന്ന് നാശനഷ്ടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ കണക്കെടുപ്പ് കഴിഞ്ഞാൽ നഷ്ടം 9 കോടിയിലും കൂടാനാണ് സാദ്ധ്യത.
കോരിമാറ്റിയത് 3 ടൺ ചത്തമീനുകളെ
മത്സ്യങ്ങൾ ചത്തൊടുങ്ങിയതിൽ ഭീമമായ നഷ്ടമാണ് ചേരാനെല്ലൂരിലെ മത്സ്യകർഷകനായ ഗ്രാറ്റസിന് ഉണ്ടായത്. ഇദ്ദേഹത്തിന് മാത്രം 30 ലക്ഷത്തിന് മുകളിൽ നഷ്ടമുണ്ടായിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പവും അല്ലാതെയും 13 കൂടുകളിലായാണ് മത്സ്യകൃഷി നടത്തിയിരുന്നത്. രണ്ട് കൂടുകൾ ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. പി.എം.എസ്.എസ്.വൈ സ്കീമിലെആറ് യൂണിറ്റുകളും ഉണ്ടായിരുന്നു. ഓരോ കൂടിലും ആറുമാസം പ്രായമായ 1200 കാളഞ്ചി വീതവും 800-1000 വരെ കരിമീനുകളുമാണുണ്ടായിരുന്നത്. 3 ടൺ ചത്തമീനുകളെയാണ് ഗ്രാറ്റസ് കോരിമാറ്റിയത്. 12 ടൺ വരെ വിളവ് ലഭിക്കേണ്ട മീനാണ് ചത്തുപൊങ്ങിയത്. നാലാംതവണയാണ് ഗ്രാറ്റസ് കൂടുമത്സ്യകൃഷി ചെയ്യുന്നത്.
കടമക്കുടി, വരാപ്പുഴ. ചേരാനെല്ലൂർ എന്നിവിടങ്ങളിലെ എല്ലാ കൂടുമത്സ്യകൃഷികളും നശിച്ചു. ഒന്നുപോലും ബാക്കിയില്ല.
എസ്. മഹേഷ്
ജോയിന്റ് ഡയറക്ടർ
ഫിഷറീസ് വകുപ്പ് സെൺട്രൽ സോൺ
ലോണായും ചിട്ടിയായും 11 ലക്ഷത്തോളം രൂപ കടത്തിലാണ് തുടങ്ങിയത്. തീറ്റയ്ക്ക് വേണ്ടിയുള്ള ചെലവ് വേറെയും. വിളവെടുപ്പിലുണ്ടാകുന്ന ലാഭത്തിൽ കടം തീർക്കാമെന്നായിരുന്നു പ്രതീക്ഷ. മതിയായ നഷ്ടപരിഹാരം വേണം.
ഗ്രാറ്റസ്
കൂടുമത്സ്യ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |