കോലഞ്ചേരി: സ്റ്റാർട്ട്, ആക്ഷൻ.... ക്യാമറ... ക്യാമറമാൻ ക്ളിക്കടിക്കുംമുമ്പെ ലൂണ റെഡി... ആരും ക്ഷണിച്ചില്ലെങ്കിലും പുത്തൻകുരിശ് പഞ്ചായത്തിന്റെ സ്വയംപ്രഖ്യാപിത കാവൽക്കാരി ലൂണ എന്ന വളർത്തുനായ യാത്രഅയപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് വീണ്ടും താരമായി. പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായിരുന്ന സാജു പീറ്ററിന്റെ യാത്രഅയപ്പ് ചടങ്ങിനൊടുവിലെ ഫോട്ടോഷൂട്ടിലാണ് ലൂണ തന്റെ സാന്നിദ്ധ്യമറിയിച്ചത്.
ലൂണയെ അറിയാം
ഇനി ലൂണയുടെ വരവിന്റെ കഥയറിയാം. രണ്ടര വർഷം മുമ്പ് പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചുകയറി കുടികിടപ്പവകാശം സ്വന്തമാക്കിയ നായയാണ് ഇവൾ. ആദ്യമെല്ലാം ജീവനക്കാർ ആട്ടിപ്പായിക്കാൻ ശ്രമിച്ചെങ്കിലും ലൂണ പിന്മാറാൻ തയ്യാറായില്ല. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. വേലായുധന്റെ മനസലിഞ്ഞതോടെ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും പരിചരണത്തിന് മുന്നോട്ടുവന്നു. അങ്ങനെ ലൂണയെന്ന പേരിടീൽ നടന്നു. ഇപ്പോൾ ഇവർ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ ഒരോഹരി ലൂണക്കുള്ളതാണ്. കുശാലാണ് ജീവിതം.
മുഴുവൻസമയ ഡ്യൂട്ടിക്കാരി
പകൽ സമയങ്ങളിൽ ഓഫീസ് വരാന്തകളിൽ കറങ്ങിനടന്ന് കാര്യന്വേഷകയാവുന്ന ലൂണ ഒരാളെപ്പോലും ഇതുവരെ ഉപദ്റവിച്ചിട്ടില്ല. എന്നാൽ ജീവനക്കാർ ഓഫീസ് പൂട്ടിപ്പോയശേഷം ഒരാൾക്കുപോലും ഇവിടേക്ക് പ്രവേശനവുമില്ല, അതു മനുഷ്യനായാലും മറ്റ് മൃഗങ്ങളായാലും. ലൂണയെ കറക്കിയെടുക്കാൻ ശ്വാനപ്പടകൾ പലപണികൾ നോക്കിയെങ്കിലും ഒടുവിൽ ആയുധംവെച്ച് കീഴടങ്ങുകയായിരുന്നു. ഇപ്പോൾ
സന്ധ്യ മയങ്ങിയാൽ പുത്തൻകുരിശ് പഞ്ചായത്തോഫീസിന് മുന്നിൽ ഒരില അനങ്ങിയാൽ ലൂണ അറിയും. ഓഫീസിൽനിന്ന് ജീവനക്കാർ മടങ്ങിയാൽ ലൂണയാണ് കാവൽക്കാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |