കൊച്ചി: 'രക്തത്തിന്റെ കൗണ്ട് കൂടുതലാണ്. ലുക്കീമിയ ആണ്'. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 20കാരിയുടെ വാക്കുകൾ കേട്ട് ഡോക്ടർ അമ്പരന്നു. ഇതെങ്ങനെ ഉറപ്പിച്ചെന്ന ചോദ്യത്തിന് ലക്ഷണങ്ങൾ ലുക്കീമിയയുടേതാണെന്ന് ഗൂഗിളിലുണ്ടെന്ന് മറുപടി. യഥാർത്ഥ രോഗത്തിന്റെ ചികിത്സയ്ക്ക് മുമ്പ് പെൺകുട്ടിക്ക് മെഡിക്കൽ കൗൺസലിംഗ് നൽകേണ്ടി വന്നു. ഇതൊരുദാഹരണം മാത്രം.
ഇന്റർനെറ്റ് ഉപയോഗം കൂടുന്നതിന് അനുസരിച്ച് രോഗലക്ഷണവും ചികിത്സയും സംബന്ധിച്ചുള്ള വിവരങ്ങൾ തേടുന്നവരുടെ എണ്ണം കൂടുകയാണ്. ഇഡിയറ്റ് സിൻഡ്രോം എന്നാണ് ഇന്റർനെറ്റിലെ ഈ വിവരം തിരക്കൽ അറിയപ്പെടുന്നത്. സൂക്ഷിച്ചില്ലേൽ ഇഡിയറ്റ് സിൻഡ്രോം നല്ല പണി തരും. ആരോഗ്യകരമായ വിവരങ്ങൾ തേടുന്നതിന് ഇന്റർനെറ്റ് ഉപയോഗിക്കാം.
ആധികാരികമായ വിവരങ്ങൾ പങ്കുവയ്ക്കുന്ന മെഡിക്കൽ വെബ്സൈറ്റുകളും പഠനങ്ങളുമുണ്ട്. എന്നാൽ, ചികിത്സയ്ക്ക് മെഡിക്കൽ പ്രൊഫഷണലിന്റെ നിർദേശങ്ങൾ ആവശ്യമാണെന്ന് ഇന്റർനാഷണൽ ജേർണൽ ഫോർ സയന്റിഫിക് റിസർച്ചിന്റെ പഠനങ്ങൾ പറയുന്നു.
ഇഡിയറ്റ് സിൻഡ്രോം പ്രശ്നങ്ങൾ
രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കാൻ ഡോക്ടറുടെ സേവനത്തേക്കാൾ ഇന്റർനെറ്റിനെ ആശ്രയിക്കുകയും വിശ്വസിക്കുകയും സ്വയം ചികിത്സ നടത്തുകയും ചെയ്യുന്നതെല്ലാം ഇഡിയറ്റ് സിൻഡ്രോമാണ്. ( ഇന്റർനെറ്റ് ഡിറൈവ്ഡ് ഇൻഫർമേഷൻ ഒബ്സ്ട്രക്റ്റിംഗ് ട്രീറ്റ്മെന്റ് ). സൈബർകോൺഡ്രിയയെന്നും അറിയപ്പെടും.
ആശങ്ക
നെറ്റിലെ രോഗവിവരങ്ങളിൽ ഗുരുതരരോഗങ്ങളുടെ സാദ്ധ്യതയാണ് ആദ്യമെത്തുക. ഇതാണ് രോഗമെന്നുറപ്പിക്കുന്നവരും ആശങ്കപ്പെടുന്നവരുമേറെ.
സ്വയം ചികിത്സ
ഗൂഗിളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മെഡിക്കൽ സ്‌റ്റോറുകളിലെ മരുന്നുകളിലൂടെ സ്വയം ചികിത്സ നടത്തിയാൽ വിപരീതഫലത്തിനുള്ള സാദ്ധ്യതയേറെ.
ചികിത്സ നിറുത്തരുത്
നെറ്റിലെ വിവരങ്ങളാശ്രയിച്ച് ഡോക്ടറുടെ ചികിത്സ ഒറ്റയടിക്ക് അവസാനിപ്പിച്ചാലും പ്രശ്നങ്ങളുറപ്പ്. രോഗത്തിന്റെ സങ്കീർണതയും ഘട്ടവുമെല്ലാം ഡോക്ടറാണ് സ്ഥിരീകരിക്കേണ്ടത്.
ഗൂഗിൾ ഡോക്ടറല്ല
രോഗം മാറാൻ മാത്രമല്ല, വീണ്ടും വരാതിരിക്കാനും ഡോക്ടർമാർ ചികിത്സ നൽകും. അത് ഗൂഗിളിനാവില്ല.
രോഗങ്ങളേക്കുറിച്ചോ ലക്ഷണങ്ങളേക്കുറിച്ചോ നെറ്റിൽ തിരയുന്നതിൽ തെറ്റില്ല. ആധികാരികതയുണ്ടാവണം. നെറ്റിലെ വിവരങ്ങൾക്കൊപ്പം ഡോക്ടറുടെ നിർദേശത്തോടെ വേണം ചികിത്സ.
ഡോ. രാജീവ് ജയദേവൻ
ഐ.എം.എ മുൻ പ്രസിഡന്റ്
രോഗികളായെത്തുന്നവർ മരുന്നുകളുടെ പാർശ്വഫലങ്ങളേക്കുറിച്ച് ഡോക്ടർമാരെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ട്.
ഡോ. വിവിയൻ വിൽസൺ
കൺസൾട്ടന്റ് പൾമണോളജിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ് ആശുപത്രി
നെറ്റിലെ വിവരങ്ങളല്ല പ്രശ്‌നം. ആ വിവരങ്ങൾവെച്ച് സ്വയം ചികിത്സ നടത്തുന്നതാണ്.
ഡോ. ഗണേഷ് മോഹൻ
സൂപ്രണ്ട്
എറണാകുളം മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |