വൈപ്പിൻ: ആഗോള താപനത്തിന്റെ ഫലമായി സമുദ്ര നിരപ്പ് ഉയരുന്നുവെന്ന പഠനവിവരങ്ങൾ പുറത്തുവരുമ്പോൾ നെഞ്ചിടിപ്പോടെ ജീവിക്കുകയാണ് എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപ് നിവാസികൾ. പണ്ടൊരു പ്രളയത്തിൽ ഉടലെടുത്ത ദ്വീപിന് ആഗോളതാപനത്തെ അതിജീവിക്കാനാകുമോ എന്നാണ് അവിടുത്തുകാരുടെ ഉത്കണ്ഠ. നേരത്തെ പുറത്തുവന്ന ചില പഠനങ്ങളിൽ 2050 ആകുമ്പോഴേക്കും ദ്വീപ് കടലിൽ മുങ്ങുമെന്ന വിവരമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഉയരുന്ന സമുദ്രതാപനില അനുസരിച്ച് 2050 ന് മുമ്പേ തന്നെ അത് സംഭവിച്ചേക്കാമെന്ന് സമുദ്ര ശാസ്ത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള ഗ്രാമപ്രദേശങ്ങളിലൊന്നാണ് വൈപ്പിൻ ദ്വീപ്. 2,15000 ആണ് ഇവിടുത്തെ ജനസംഖ്യ.
1341 ൽ ഉണ്ടായ പ്രളയത്തെ തുടർന്ന് രൂപപ്പെട്ടതാണ് 25 കി.മീ. നീളവും ശരാശരി 3 കി.മീ. വീതിയുമുള്ള വൈപ്പിൻ ദ്വീപ്. വടക്ക് കൊടുങ്ങല്ലൂർ തുറമുഖം തകർന്നു പോയതും വെറും പൊഴിയായിരുന്ന വൈപ്പിന്റെ തെക്കേ അറ്റത്ത് കൊച്ചി തുറമുഖം രൂപപ്പെട്ടതും ഇതേ പ്രളയത്തെ തുടർന്നാണ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കൊച്ചി കോട്ടപ്പുറം കായലുമാണ്.
രക്ഷയ്ക്ക് ടെട്രോപാഡും കണ്ടൽക്കാടും
രണ്ട് ലക്ഷത്തിലേറെയുള്ള ദ്വീപ് നിവാസികളെ മാറ്റി പാർപ്പിക്കുക എളുപ്പമല്ല. ആഗോള താപനത്തെ തുടർന്ന് കടൽ ഒരടി ഉയർന്നാൽ ദ്വീപിൽ വെള്ളം കയറും. ദ്വീപിന്റെ കിഴക്ക് വശത്തുള്ള മഞ്ഞനക്കാട്, നെടുങ്ങാട് ഉപദ്വീപുകൾ വരെ വാസയോഗ്യമല്ലാതാകും. അതിനാൽ കടലെടുക്കാതെ ദ്വീപിനെ സംരക്ഷിക്കാനുള്ള മാർഗം അന്വേഷിക്കുകയാണ് ദ്വീപ് നിവാസികൾ.
1ടെട്രോപാഡ് എന്ന എളുപ്പവഴി
ഉയരുന്ന സമുദ്ര നിരപ്പിനെ പ്രതിരോധിക്കാൻ ചെല്ലാനത്തേത് പോലെ ട്രെട്രോപാഡ് നിർമ്മാണമാണ് എളുപ്പ വഴിയായി പലരും നിർദ്ദേശിക്കുന്നത്. ട്രെട്രോപാഡ് നിർമ്മാണത്തിന് കിലോമീറ്ററിന് 25 കോടിയിൽപ്പരം രൂപ ചെലവ് വരും. ഇതിന് വേണ്ടി മാത്രം 650 കോടി രൂപ വരും.
2 കണ്ടൽക്കാട് ബദൽമാർഗ്ഗം
പരിസ്ഥിതി വാദികൾ നിർദ്ദേശിക്കുന്നത് കണ്ടൽക്കാടുകൾ നട്ട് വളർത്തലാണ്. ഉപ്പ് വെള്ളത്തിൽ സമൃദ്ധമായി വളരുന്ന കണ്ടലുകൾ തിരമാലകളെ തടഞ്ഞു നിർത്തി ശക്തി കുറക്കുമെന്നും ഈ രീതിയിൽ തീരദേശത്തെ രക്ഷിച്ചു നിർത്താമെന്നുമാണ് വിശദീകരണം. ഇതിനെ ചെലവ് കുറവാണെന്നതാണ് മെച്ചം. ചെടിക്ക് കടലിനെ തടഞ്ഞുനിർത്താനാകുമോയെന്ന ആളുകളുടെ സംശയം ദുരീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ മുന്നിട്ടിറങ്ങേണ്ടി വരും.
സമുദ്ര താപനില ഉയരുന്നത് നമ്മുടെ നിയന്ത്രണങ്ങൾക്ക് അതീതമാണ്. എന്നാൽ ആഘാതംകുറയ്ക്കാൻ കഴിയും. കോടികൾ മുടക്കിയുള്ള കടൽ ഭിത്തിക്ക് പകരം കടൽ തീരത്ത് കണ്ടൽകാടുകൾ വച്ച് പിടിപ്പിക്കുകയാണ് പരിഹാര മാർഗ്ഗം.
കെ.കെ.രഘുരാജ്
സെനറ്റ് അംഗം
കൊച്ചിൻ യൂണിവേഴ്‌സിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |