കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30 ന് വൈകിട്ട് നാലിന് വല്ലാർപാടം ബസിലിക്കയിൽ നടക്കും. അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും.
മുൻ മെത്രാപ്പോലീത്ത ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കോട്ടപ്പുറം രൂപതാ മുൻ മെത്രാൻ ഡോ. ജോസഫ് കാരിക്കശേരി എന്നിവർ മുഖ്യസഹകാർമ്മികരാകും.
കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അദ്ധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വർഗീസ് ചക്കാലക്കൽ വചനപ്രഘോഷണം നടത്തും. സിറോമലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലിമ്മിസ് കാതോലിക്ക ബാവ, സിറോമലബാർ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ഇന്ത്യയിലെ വത്തിക്കാൻ കൗൺസിലർ മോൺസിഞ്ഞോർ ജുവാൻ പാബ്ലോ സെറിലോസ് ഹെർണാൻഡസ് എന്നിവർ പങ്കെടുക്കും.
എരൂർ സെന്റ് ജോർജ് ഇടവകയിൽ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969ലാണ് ആന്റണി വാലുങ്കൽ ജനിച്ചത്. ആലുവ കാർമ്മൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മംഗലപ്പുഴ സെമിനാരി എന്നിവിടങ്ങളിൽ പഠിച്ചു. 1994 ഏപ്രിൽ 11ന് കൊർണേലിയൂസ് ഇലഞ്ഞിക്കലിൽ നിന്ന് വൈദികപ്പട്ടം സ്വീകരിച്ചു. ഇടവകകളിൽ സഹവികാരി, വികാരി, മൈനർ സെമിനാരി വൈസ് റെക്ടർ, സെമിനാരി ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പിരിച്ച്വാലിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. 2021 ഫെബ്രുവരി മുതൽ വല്ലാർപാടം ബസിലിക്ക റെക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |