തീരുമാനമുണ്ടായത് സി.പി.എം ജില്ലാനേതൃത്വവുമായുള്ള ചർച്ചയ്ക്കൊടുവിൽ
കണ്ണൂർ: കണ്ണൂർ യോഗശാല റോഡിലുള്ള ഇ.പി.സ്മാരക മന്ദിരത്തിൽ സി എം.പി കണ്ണൂർ ജില്ലാ കൗൺസിൽ ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചു.നിയമപോരാട്ടത്തിനൊടുവിൽ പത്തുവർഷത്തിനുശേഷമാണ് ജില്ലാ ആസ്ഥാനം സി.എം.പിക്ക് തിരിച്ചുകിട്ടുന്നത്. മൂന്നുനില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഇന്നലെ മുതൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സി പി.എം നിയന്ത്രണത്തിലുള്ള ഐ.ആർ.പി.സി. ഓഫീസ് രണ്ടാം നിലയിലേക്ക് മാറുന്നതോടെ നേരത്തെ ജില്ലാ കൗൺസിൽ മെയിൻ ഓഫീസായി പ്രവർത്തിച്ച രണ്ടാം നിലയിലെ കെട്ടിടത്തിലേക്ക് ഓഫീസും താഴത്തെ നിലയിൽ പി.എം.ഗോപാലൻ സ്മാരക കോൺഫറൻസ് ഹാളും പ്രവർത്തിക്കും.
സി എം.പി ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ കണ്ണൂർ മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ നിന്നും ഒരു മാസത്തിനകം ഐ.ആർ.പി.സി ഒഴിയാനും താഴത്തെ ഹാളിലും രണ്ടാം നിലയിലും മറ്റുള്ളവർ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഉത്തരവിനെതിരെ ഐ.ആർ.പി.സി അപ്പീൽ ഫയൽ ചെയ്തിരുന്നു. ഇതോടെയാണ് സി.എം.പി ജില്ലാ നേതൃത്വം സി.പി.എമ്മുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയത്. രണ്ടുമാസത്തോളമായി പലതവണ നടത്തിയ ചർച്ചയ്ക്കൊടുവിൽ താഴത്തെനിലയിലെ ഹാളും ഒന്നാം നിലയും സി.എം.പി ജില്ലാ കൗൺസിൽ ഓഫീസായി പ്രവർത്തിക്കും . രണ്ടാംനില സാന്ത്വന പരിചരണമെന്ന ഐ.ആർ.പി.സിക്ക് വിട്ടുനൽകും കോടതിയിൽ നൽകിയ പരാതികളെല്ലാം പിൻവലിക്കാനും ധാരണയായി.
ഇ.പി. സ്മാരക മന്ദിരത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ.അജീർ പതാക ഉയർത്തി. മാണിക്കര ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി പി.സുനിൽകുമാർ പ്രസംഗിച്ചു.
നിയമപോരാട്ടം
സി.എം.പി രണ്ടായി പിളർന്നതോടെയാണ് ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെട്ട് അവകാശ തർക്കം ഉയരുന്നത്. ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക മന്ദിരം അരവിന്ദാക്ഷൻ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ സി.പി.ജോൺ വിഭാഗം കോടതിയെ സമീപിച്ചു. കേസ് കണ്ണൂർ സബ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സാന്ത്വനപരിചരണ സംഘടനയുടെ ഓഫീസായി സി പി.എം നേതൃത്വം കെട്ടിടം സ്വന്തമാക്കിയത്. ഇതിനെതിരേ സി.പി ജോൺ ഉൾപ്പെടെ സി.എം.പി നേതാക്കൾ വീണ്ടും കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ചില കടമ്പകളുണ്ടായതിനെ തുടർന്നാണ് ഇരുപാർട്ടികളും ചർച്ച നടത്തി ഒടുവിൽ തീരുമാനത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |