കണ്ണൂർ/കാസർകോട്: ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന കണ്ണൂർ,കാസർകോട് ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഇരുജില്ലകളിലെയും മലയോരമേഖലയിലാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ മൂന്നുദിവസങ്ങളായി കണ്ണൂർ ജില്ലയിൽ പെയ്യുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ റിപ്പോർട്ട്.വീടിന് മുകളിൽ മരം വീണും കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങിയും നിരവധി നാശങ്ങൾ സംഭവിച്ചു.ഇതിന് പുറമെ ദേശീയ പാത നിർമ്മാണം നടക്കുന്ന സമീപത്ത് വീടുകളുള്ളവരും ഭീതിയിലാണ്.പലയിടങ്ങളും മണ്ണൊലിപ്പ് ഭീഷണിയിലാണ്.
ആലക്കോട് കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ മഴയിലാണ് 50 മീറ്ററോളം നീളമുള്ള മതിലിന്റെ 12 മീറ്ററോളം ഇടിഞ്ഞുവീണത്. മതിലിന്റെ ബാക്കി ഭാഗവും ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. സ്‌കൂളിന്റെ മതിലും മുറ്റവും ഇടിഞ്ഞതോടെ സ്‌കൂൾ കെട്ടിടവും അപകട ഭീഷണി നേരിടുകയാണ്. മലയോര ഹൈവേയിൽ നിർമാണം പുരോഗമിക്കുന്ന ചെന്തോട് പാലത്തിന്റെ അപ്രോച്ച് റോഡ് പൂർണമായും ഒഴുകിപോയി. ഇതോടെ പാലപ്പുഴ മണത്തണ ഭാഗത്തേക്കുള്ള ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ഇന്നലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. ബുധനാഴ്ച്ച രാത്രി തുടങ്ങിയ മഴ ഇന്നലെ രാവിലെ വരെ നിർത്താതെ പെയ്യുകയായിരുന്നു. മലയോരത്ത് മണ്ണിടിയാനും മറ്റും സാധ്യതയുള്ളതിനാൽ പുഴക്കരികിൽ താമസിക്കുന്നവർ ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ പാതയിലൂടെ യാത്ര ദുസ്സഹം
മഴ ശക്തമായതോടെ ദേശീയ പാതയിലൂടെയുള്ള യാത്രയും ദുസ്സഹമായിട്ടുണ്ട്.ദേശീയപാതയിലും അടിപ്പാതകളിലും സർവിസ് റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എടക്കാട് ബസാർ, റെയിൽവേ സ്റ്റേഷൻ, മുഴപ്പിലങ്ങാട് എഫ്.സി.ഐ. എന്നിവിടങ്ങളിലെ അടിപ്പാതകളിലെല്ലാം വെള്ളക്കെട്ടിലാണ്. പയ്യന്നൂർ -പിലാത്തറ -തളിപ്പറമ്പ് എന്നിവിടങ്ങളിലെല്ലാം യാത്ര പ്രതിസന്ധിയിലാണ്.ദേശീയ പാതയ്ക്ക് വേണ്ടി മണ്ണിട്ടത് സമീപത്തെ വീടുകളിൽ പലതും അപകടാവസ്ഥയിലേക്കെത്തിച്ചു. വീടിന്റെ പാർശ്വഭിത്തികൾ ഏതുനിമിഷവും ഇടിഞ്ഞ വീഴുമെന്ന നിലയിലാണ്. ദേശീയപാത കടന്നുപോകുന്ന നടാൽ, കല്യാശേരി, വേളാപുരം, ധർമശാല, പരിയാരം, കരിവള്ളൂർ, ഓണക്കുന്ന്, വെള്ളൂർ, പിലാത്തറ, എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ നീങ്ങാൻ ഏറെ പ്രയാസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |