തൃക്കരിപ്പൂർ:അകലെ യൂറോയിലും കോപ്പ അമേരിക്കയിലും പന്തുരുളുമ്പോൾ കുട്ടികൾക്കായി വീടിന്റെ മട്ടുപ്പാവിൽ ഒന്നാന്തരം ഫുട്ബാൾ മൈതാനം നിർമ്മിച്ച് യുവ എൻജിനീയർ.ചന്തേരയിൽ താമസിക്കുന്ന ലക്ഷദ്വീപുകാരനായ
സെയ്ദ് മുഹമ്മദ് ഖാസിമാണ് വീടിന്റെ മട്ടുപ്പാവിൽ കൃത്രിമ പുൽത്തകിടി പിടിപ്പിച്ച ഫുട്ബാൾ മൈതാനമെന്ന ആശയം നടപ്പാക്കിയത്.
ഗോൾ പോസ്റ്റും, പെനാൽറ്റി ഏരിയയും സെൻട്രൽ ലൈനുമടക്കം മാർക് ചെയ്ത മൈതാനം കാണാൻ ഏറെ കൗതുകം ജനിപ്പിക്കുന്നതുമാണ്. ഷട്ടിൽ, ടെന്നീസ് എന്നിവയും കളിക്കാൻ കഴിയുന്ന വിധത്തിലാണ് 1600 ചതുരശ്ര മീറ്ററിലുള്ള മിനി സ്റ്റേഡിയം ഒരുക്കിയിട്ടുള്ളത്. പുതുതായി പണിത വീടിന് മുകളിൽ ഏകദേശം 10 ലക്ഷം രൂപയോളം ചെലവിലാണ് മിനി സ്റ്റേഡിയം പൂർത്തിയാക്കിയത്. ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ ടി.വിയിലും മൊബൈൽ ഫോണിലുമായി സദാ സമയം ചെലവഴിക്കുന്ന കുട്ടികൾക്കായി കായികവും മാനസികവുമായൊരു ഉത്തേജനം ഉണ്ടാക്കുന്നതിനുമായാണ് മൈതാനം ഒരുങ്ങിയത്. വെയിലും മഴയും കൊള്ളാതെയും രാത്രിയിലും കളിക്കാൻ കഴിയുന്ന വിധത്തിൽ വെളിച്ച സംവിധാനവും ഒരുക്കിയ ടർഫിൽ അടുത്ത ബന്ധുക്കളായ കുട്ടികളും സ്ത്രീകളുമൊക്കെയാണ് പന്തുതട്ടുന്നത്.
രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പ് ലക്ഷദ്വീപിൽ നിന്ന് ഉന്നത പഠനത്തിനായി കേരളത്തിലെത്തിയതായിരുന്നു ഖാസിം.പയ്യന്നൂർ കോളേജിലും കൊച്ചിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബന്ധുക്കളുടെ സഹകരണത്തോടെ ചന്തേരയിൽ താമസം ഉറപ്പിച്ചു . പടന്നക്കാട്ടുള്ള വുഡ് മാക്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇന്റീരിയർ ഡിസൈനർ കൂടിയായ ഖാസിം.
കൊവിഡ് കാലത്ത് പുറത്തിറങ്ങാൻ കഴിയാതെ മൊബൈൽ ഫോണിന് അടിമപ്പെട്ടു പോകുന്ന കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കുക , ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യമായിരുന്നു മൈതാനമെന്ന ആശയത്തിന് പിന്നിലെന്ന് ഖാസിം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |