കാസർകോട്: ദുരിത ബാധിതർക്ക് നൽകിവരുന്ന നഷ്ടപരിഹാരം വിതരണത്തിന്റെ വേഗത അവലോകനം ചെയ്യുന്നതിനും അടിയന്തിരമായി ചെയ്തുതീർക്കേണ്ടുന്ന മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും കാസർകോട് എൻഡോസൾഫാൻ സെല്ലിന്റെ യോഗം നാളെ രാവിലെ 10.30 ന് ചേരും.
സെൽ ചെയർമാനായ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിലാണ് യോഗം .
സുപ്രീംകോടതി ഉത്തരവ് പ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഇരുന്നൂറു കോടി രൂപയിൽ നിന്ന് ജൂൺ 16 വരെ 1158 പേർക്ക് നഷ്ടപരിഹാരം നൽകി കഴിഞ്ഞിട്ടുണ്ട്. രണ്ടായിരത്തിലധികം പേർക്ക് ഇനിയും വിതരണം ചെയ്യാനുണ്ട്. ജൂലായ് പതിനഞ്ചിനുള്ളിൽ പരമാവധി പേർക്ക് വിതരണം ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. നഷ്ടപരിഹാര വിതരണം ഏതാണ്ട് പൂർത്തിയാക്കിയതിന് ശേഷം അക്കാര്യം ചർച്ച ചെയ്യാനും തർക്കങ്ങളുള്ള അപേക്ഷകളിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുമാണ് പ്രധാനമായും സെല്ലിന്റെ യോഗം ചേരുന്നത്.
കേരള കൗമുദി വിഷയം ചൂണ്ടിക്കാണിച്ചതോടെയാണ് നഷ്ടപരിഹാര വിതരണത്തിന് വേഗത കൈവരിച്ചത്. നാലാഴ്ച കൊണ്ട് വിതരണം പൂർത്തിയാക്കണമെന്നായിരുന്നു ഏപ്രിൽ നാലിനുള്ള സുപ്രീംകോടതി വിധി. എന്നാൽ വിതരത്തിനുള്ള നടപടികൾ വൈകിയതിനാൽ കാലാവധി ദീർഘിപ്പിച്ചു തരണമെന്ന് അപേക്ഷിച്ചു സുപ്രീംകോടതിക്ക് കത്ത് നൽകേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |