കേസിൽ 24 പ്രതികൾ, 270 സാക്ഷികൾ
കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിൽ ഇന്ന് ആരംഭിക്കും. കേസിലെ മുഴുവൻ പ്രതികൾക്കും ഹാജരാകാൻ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 24 പ്രതികളിൽ 17 പേർ ഇപ്പോഴും ജയിലിലാണ്.
പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 2019 ഫെബ്രുവരി 17 ന് രാത്രിയിലാണ് ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരാണ് സി.ബി.ഐ ഏറ്റെടുത്തത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
270 സാക്ഷികളാണ് ഈ കേസിലുള്ളത്. സി.ബി.ഐക്ക് വേണ്ടി അഡ്വ.ജോബി ജോസഫ് ഹാജരാകും. മുൻ എം.എൽ.എ അടക്കം 10 പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് അടുത്ത നാളിൽ സി പി.എമ്മിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് അഡ്വ.സി.കെ.ശ്രീധരനാണ്. അഡ്വ.പി.കെ.വർഗീസ്, അഡ്വ.സോജൻ മൈക്കിൾ, അഡ്വ. ടോം ജോസ്,അഡ്വ. ഉദയബാനു, അഡ്വ.അഭിഷേക് കുര്യൻ തുടങ്ങിയവരാണ് മറ്റ് പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത്.
പ്രതികൾ ഇവർ
എ.പീതാംബരൻ, സി.ജെ.സജി ജോർജ്, കെ.എം.സുരേഷ്(തളിപ്പറമ്പ് ചപ്പാരപ്പടവ്), ഓട്ടോ ഡ്രൈവർ കെ.അനിൽകുമാർ, കല്യോട്ടെ ജി.ഗിജിൻ, ജീപ്പ് ഡ്രൈവർ കല്യോട്ട് പ്ലാക്കാതൊട്ടിയിൽ ആർ.ശ്രീരാഗ്, കുണ്ടംകുഴി മലാങ്കാട്ടെ എ.അശ്വിൻ, പാക്കം വെളുത്തോളിയിലെ എ.സുബീഷ്, തന്നിത്തോട്ടെ എം.മുരളി, ടി. രജ്ഞിത്, പ്രദീപ് എന്ന കുട്ടൻ, ആലക്കോട്ടെ ബി.മണികണ്ഠൻ, സുരേന്ദ്രൻ എന്ന വിഷ്ണു സുര, എ.മധു, റെജി വർഗീസ്, എ.ഹരിപ്രസാദ് , സി പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, ഉദുമ ഏരിയ കമ്മിറ്റിയംഗം രാഘവൻ വെളുത്തോളി, കെ.വി. ഭാസ്‌കരൻ, ഗോപകുമാർ, പി.വി. സന്ദീപ്, എ. ബാലകൃഷ്ണൻ .
ചുമത്തിയ കുറ്റങ്ങൾ
കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ സംരക്ഷിക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |