പിന്നിൽ കർണ്ണാടക ലോബി
കാഞ്ഞങ്ങാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാൻ ഇന്ത്യൻ റെയിൽവേ ചരടുവലി തുടങ്ങി. നിലവിൽ പോത്തന്നൂർ മുതൽ മംഗളൂരു വരെ 588 കിലോമീറ്റർ ദൈർഘ്യം വരുന്ന പാലക്കാട് ഡിവിഷൻ ഇല്ലാതാക്കി കോയമ്പത്തൂർ, മംഗളൂരു എന്നീ ഡിവിഷനുകൾ രൂപീകരിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേരളത്തോടു തുടരുന്ന കടുത്ത അവഗണനയുടെ ഭാഗമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിനു പിന്നിലെന്ന് ആരോപണം ഉയരുന്നുണ്ട്. മംഗളൂരുവും കോഴിക്കോടും പാലക്കാടും ഷൊർണ്ണൂരും ഉൾപ്പെടെയുള്ള വലിയ വരുമാനവും ചരിത്രവുമുള്ള സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാലക്കാട് ഡിവിഷൻ ഇല്ലാതാക്കുന്നത് കർണ്ണാടകത്തിലെ ലോബികൾക്ക് വേണ്ടിയാണെന്നും ആക്ഷേപമുണ്ട്. പാലക്കാട് ഡിവിഷൻ നിലനിർത്തി പുതിയൊരു ഡിവിഷൻ നിലവിൽ വരികയാണ് വേണ്ടതെന്ന ആവശ്യമുയരുമ്പോഴാണ് റെയിൽവേയുടെ പുതിയ നീക്കം.
പുതിയ വണ്ടി അനുവദിക്കാതെയും നിലവിലുള്ളവ വെട്ടിക്കുറച്ചും കേരളത്തിന്റെ വരുമാനം കുറയ്‌ക്കാനുള്ള ഇടപെടൽ റെയിൽവേ നേരത്തേ നടത്തിയിരുന്നു. അതിന്റെ ഭാഗമായുള്ള വരുമാന നഷ്‌ടം കാണിച്ച് ഡിവിഷൻ ഇല്ലാതാക്കുന്നതോടെ കേരളത്തിൽ ഒരു ഡിവിഷൻ മാത്രമായി ചുരുങ്ങും. ഈ നീക്കത്തിനെതിരെ കേരളീയ സമൂഹം രംഗത്തിറങ്ങേണ്ടതുണ്ടെന്ന് ഡി.വൈ.എഫ്.ഐ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
അപലപനീയമെന്ന് ഡി.വൈ.എഫ്.ഐ
പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ വിലയിരുത്തി. ഡിവിഷൻ നിർത്തലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡി.വൈ.എഫ്.ഐ സെക്രട്ടറിയേറ്റ് അറിയിച്ചു.
രൂപീകരിച്ചത് 1956ൽ
1956ൽ രൂപീകരിച്ച പാലക്കാട് റെയിൽവേ ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിൽ ഒന്നാണ്. പാലക്കാട് ഡിവിഷൻ വിഭജിച്ചാണ് നേരത്തെ സേലം ഡിവിഷൻ രൂപീകരിച്ചത്. പാലക്കാട് ഡിവിഷനിൽപെടുന്ന സ്റ്റേഷനുകളാകട്ടെ വരുമാനത്തിൽ ഏറെ മുന്നിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |