കൊല്ലം: രാത്രിയിൽ ജോലി ചെയ്യുന്ന വനിതാഗേറ്റ് കീപ്പർമാർക്ക് സുരക്ഷയൊരുക്കാതെ റെയിൽവേ അധികൃതർ. ആളനക്കമില്ലാത്ത, തീർത്തും ഒറ്റപ്പെട്ട റെയിൽവേ ഗേറ്റുകളിൽ വനിതകൾ ഭീതിയോടെയാണ് രാത്രി ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം തെങ്കാശിക്ക് സമീപത്തെ റെയിൽവേ ഗേറ്റിലെ ഗാർഡ് റൂമിൽ ഒറ്റയ്ക് ജോലിചെയ്യുകയായിരുന്ന മലയാളിയായ വനിതാഗേറ്റ് കീപ്പർക്ക് നേരെയുണ്ടായ അക്രമം ഒറ്റപ്പെട്ട സംഭവമല്ല.
കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്‌ത്തിയ ശേഷം പീഡിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലാണ്.
കായംകുളത്തും മാവേലിക്കരയിലും ഗേറ്റ് കീപ്പർമാർക്ക് നേരെ ഇത്തരം ആക്രമണങ്ങൾ
നേരത്തെയും ഉണ്ടായിട്ടുണ്ട്.
നഗരത്തിലെ റെയിൽവേ ഗേറ്റുകളിൽ എപ്പോഴും വാഹന യാത്രക്കാരുടെയും സമീപവാസികളുടെയും സാമീപ്യമുണ്ടെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ജോലി തികച്ചു ഭീതിപ്പെടുത്തുന്നതാണ്, പ്രത്യേകിച്ച് സ്ത്രീ ജീവനക്കാരുടെ കാര്യത്തിൽ.
രാത്രിയിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണ്. അസഭ്യം പറയുക, അസഭ്യം കാണിക്കുക, മോശമായി പെരുമാറുക തുടങ്ങിയ കൈയേറ്റം വരെ ഇക്കൂട്ടത്തിൽ പെടും.
സാമൂഹ്യ വിരുദ്ധരിൽ നിന്ന് രക്ഷനേടാൻ കുടുംബാംഗങ്ങളുമായി ജോലിക്കെത്തുന്ന വനിതാ ഗേറ്റ് കീപ്പർമാരും കുറവല്ല.
ദുരനുഭവം പങ്കുവച്ച് ജീവനക്കാരി
കൊല്ലം നഗരത്തിലെ ഒരു വനിതാഗേറ്റ് കീപ്പർ പറഞ്ഞ അനുഭവം ആരുടെയും കണ്ണു തുറപ്പിക്കുന്നതാണ്. ഒരു ദിവസം രാത്രി 10 മണിയോടെ ഒരാൾ ഗാർഡ് റൂമിൽ വന്ന് കുടിവെളളം ചോദിച്ചു. കണ്ട് പരിചയമുള്ള ആളായതിനാൽ വെളളം കൊടുത്തു. രാത്രി 12 മണിയോടെ അയാൾ വീണ്ടുമെത്തി ഗാർഡ് റൂമിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നതോടെ, ഒരു അപകടം സംഭവിച്ചിരിക്കുന്നു പെട്ടെന്ന് വാതിൽ തുറക്ക് എന്നായി അയാൾ.
എന്നിട്ടും വാതിൽ തുറന്നില്ല. ഇതോടെ ഭീഷണിയായി. ഒടുവിൽ മേൽ ഉദ്യോഗസ്ഥരെ വിളിച്ചാണ് രക്ഷപ്പെട്ടത്.
........................................
കൊല്ലം- ചെങ്കോട്ട പാതയിൽ ഗേറ്റുകൾ : 13
വനിതാഗേറ്റ് കീപ്പർമാർ : 10
.........................................
രാത്രി ജോലി ചെയ്യുന്ന ഗേറ്റ് കീപ്പർമാർക്ക് സുരക്ഷ ഒരുക്കണം. സി.സി ടി.വിയെങ്കിലും സ്ഥാപിക്കണം
വനിതാഗേറ്റ് കീപ്പർമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |