കൊല്ലം: ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ സംഘടിച്ചെത്തിയ സംഘം കശുഅണ്ടി ഫാക്ടറി ആക്രമിച്ച് ലക്ഷങ്ങളുടെ നഷ്ടം വരുത്തി. കൊട്ടിയം തഴുത്തല കാവുവിള എസ്.എൻ കാഷ്യു ഫാക്ടറിയിലായിരുന്നു ആക്രമണം. ജീവനക്കാരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കമ്പനി ഉടമകളെയും സംഘം ആക്രമിച്ചു. സംഭവത്തിൽ തഴുത്തല സ്വദേശി ഷിജാസ് പിടിയിലായി.
നാളുകളായി ഫാക്ടറിയിലെത്തുന്ന വാഹനങ്ങൾ ഗുണ്ടാസംഘം തടയുകയും ജീവനക്കാർക്ക് നേരേ അസഭ്യവർഷം നടത്തുകയും പതിവായിരുന്നു. വ്യാഴാഴ്ച രാവിലെയും സംഘം കമ്പനിയിലേക്ക് വന്ന ലോറികൾ തടഞ്ഞിട്ടു. ഇത് ചോദ്യം ചെയ്ത വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറി. ഈ സംഭവം നടന്നയുടൻ കമ്പനിയുടമ ഷാ സലിം കൊട്ടിയം പൊലീസിൽ പരാതി നൽകി. എതിർകക്ഷികൾ സ്റ്റേഷനിലെത്താൻ പൊലീസ് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീപ്പിലെത്തിയ സംഘം കമ്പനിക്കുള്ളിൽ അതിക്രമിച്ചു കടന്ന് ജനാലകളും ഫർണീച്ചറുകളും, കമ്പ്യൂട്ടറുകളും അടിച്ചുതകർത്തതിന് പുറമേ കശുഅണ്ടി പരിപ്പും നശിപ്പിച്ചു. തടയാൻ ശ്രമിക്കുന്നതിനിടിയിലാണ് ഫാക്ടറി ഉടമ ഷാ സലീമിനെയും പിതാവിനെയും ആക്രമിച്ചു.
കമ്പനിയിലെ നിരീക്ഷണ ക്യാമറകൾ തകർത്ത ശേഷമായിരുന്നു ആക്രമണം. കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |