ചെന്നൈ: ഗർഭിണിയായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു. എഗ്‌മൂർ - കൊല്ലം എക്‌സ്‌പ്രസിൽ നിന്നാണ് തെങ്കാശി ശങ്കരൻ കോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്‌തൂരി (22) വീണത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽ നിന്ന് തെങ്കാശിയിലേക്ക് പോകവേ കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. ഏഴ് മാസം ഗർഭിണിയായിരുന്ന കസ്‌തൂരി ഛർദിക്കാനായി കമ്പാർട്ട്‌മെന്റിലെ വാഷ്‌ബേസിന് സമീപം നിൽക്കുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
ബന്ധുക്കൾ ഉടൻതന്നെ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ല. തുടർന്ന് അടുത്ത കമ്പാർട്ട്‌മെന്റിൽ പോയി അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. അപ്പോഴേക്കും ട്രെയിൻ എട്ട് കിലോമീറ്ററോളം പിന്നിട്ട് കഴിഞ്ഞു. കസ്‌തൂരിക്കായി ട്രാക്കിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുടുംബം റെയിൽവേ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്‌ച പുലർച്ചെ പൂവനൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപായച്ചങ്ങല പ്രവർത്തിച്ചിരുന്നെങ്കിൽ യുവതിയെ രക്ഷിക്കാനാകുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഒമ്പത് മാസം മുമ്പായിരുന്നു കസ്‌തൂരിയുടെയും സുരേഷ് കുമാറിന്റെയും വിവാഹം.
ട്രെയിൻ കൊല്ലത്ത് എത്തിയ ശേഷം റെയിൽവേ അധികൃതരും ആർപിഎഫ് ഉദ്യോഗസ്ഥരും കമ്പാർട്ട്‌മെന്റിൽ പരിശോധന നടത്തി. അപായച്ചങ്ങല കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നതും എവിടെയാണ് വീഴ്‌ച സംഭവിച്ചതെന്നും കണ്ടെത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |