മേയ് 5 വരെ ബുക്കിംഗ് തീർന്നു
കൊല്ലം: ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുടി കായൽ യാത്ര ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ വരുമാനമായി ലഭിച്ചത് 15 ലക്ഷത്തോളം രൂപ. 1.9 കോടി രൂപ ചെലവിൽ കഴിഞ്ഞ മാർച്ച് 13നാണ് സർവീസ് ആരംഭിച്ചത്.
വേനലവധി കൂടിയായതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായത്. മേയ് 5 വരെ ബുക്കിംഗ് തീർന്നു. അവധി തീരുംവരെ തിരക്ക് തുടരുമെന്നാണ് പ്രതീക്ഷ. രാവിലെ 11.30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് മൺറോത്തുരുത്തും അഷ്ടമുടി കായലിന്റെ എട്ട് മുടികളും സന്ദർശിച്ച് കല്ലടയാർ വഴി വൈകിട്ട് 4.30ന് മടങ്ങിയെത്തും.
അടുത്തകാലത്തായി സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി മാറിയ സാമ്പ്രാണിക്കോടിയിൽ ഒരു മണിക്കൂർ ബോട്ട് നിറുത്തിയിടും. ഡി.ടി.പി.സിയുടെ ബോട്ടിൽ സാമ്പ്രാണിക്കോടി സന്ദർശിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്. 100 രൂപയാണ് സാമ്പ്രാണിക്കോടി യാത്രയുടെ നിരക്ക്.
സീ അഷ്ടമുടി ബോട്ടിൽ 90 പേർക്കാണ് യാത്ര ചെയ്യാൻ കഴിയുക. താഴെ അറുപതും മുകളിൽ മുപ്പതും സീറ്റുകളാണുള്ളത്. താഴെ 400 രൂപയും മുകളിൽ 500 രൂപയുമാണ് ഒരാൾക്ക് നിരക്ക്. 11 വയസിൽ താഴെയുള്ള കുട്ടികൾക്ക് പകുതി ചാർജ് നൽകിയാൽ മതി.
കുടുംബശ്രീ ഒരുക്കുന്ന കരിമീൻ ഉൾപ്പെടെയുള്ള ഉച്ചഭക്ഷണവും സ്നാക്സും ബോട്ടിൽ ലഭിക്കും. മീൻകറിയോട് കൂടിയ ഊണിന് 100 രൂപയാണ് നിരക്ക്.
ഇതുവരെ വരുമാനം ₹ 15 ലക്ഷം
യാത്ര ചെയ്തവർ - 3500
സാമ്പ്രാണിക്കോടിയിലേക്ക്
കൂടുതൽ സർവീസ്
സാമ്പ്രാണിക്കോടിയിലേക്ക് സന്ദർശകരുടെ തിരക്ക് വർദ്ധിച്ചത് ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്ക് ചാകരയായി. കൊല്ലം ബോട്ടുജെട്ടിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബോട്ട് ഉച്ചക്ക് 12.15നും 3.30നുമായി രണ്ട് അധിക ട്രിപ്പ് കൂടി ആരംഭിച്ചു. നേരത്തെ രാവിലെ 11നും ഉച്ചയ്ക്ക് 2 നുമായിരുന്നു സർവീസുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |