കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി എൻ. വിനോദ് മുമ്പാകെ ഹാജരാക്കി. കുറ്റപത്രത്തിൻമേലുള്ള വാദം കേൾക്കുന്നത് താമസിപ്പിക്കണമെന്ന പ്രതിഭാഗം ഹർജിയെ ശക്തമായി എതിർത്തു കൊണ്ടുള്ള കൊല്ലം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്. ജി പടിക്കൽ കോടതിയിൽ ഹാജരാക്കി.
ബന്ധുക്കളെ കാണാൻ പ്രതിയെ അനുവദിക്കണമെന്നുള്ള അപേക്ഷ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. കേസിന്റെ പ്രത്യേക സാഹചര്യത്തിൽ പൊലീസ് സാന്നിദ്ധ്യത്തിൽ മാതാവിനെ കാണാൻ മാത്രമേ പ്രതിയെ അനുവദിക്കാവൂ എന്നും കോടതിയിൽ എത്തിയ മറ്റുള്ളവരെ പ്രതിയുമായി അടുത്ത് ഇടപഴകാൻ അനുവദിക്കരുതെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. തുടർന്ന് കോടതി പ്രതിയെ മാതാവുമായി കോടതിയിൽ വച്ച് സംസാരിക്കാൻ 10 മിനിറ്റ് അനുവദിച്ചു. ഇതിനിടെ കേസിൽ വിടുതൽ ഹർജി ഫയൽ ചെയ്യുന്നതായി പ്രതിഭാഗം കോടതിയിൽ അറിയിച്ചു.
പ്രതിയും മാതാവും സംസാരിക്കുന്നതിനിടെ പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ ഇടപെടാൻ ശ്രമിച്ചത് പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് ചെറിയ വാക്കുതർക്കമുണ്ടായി. വിടുതൽ ഹർജിയും അനുബന്ധ ഹർജികളും വാദം കേൾക്കാനായി കേസ് 22 ന് വീണ്ടും പരിഗണിക്കും. കേസ് നടപടികൾ വീക്ഷിക്കാൻ ഡോ വന്ദനാ ദാസിന്റെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ. പ്രതാപ് ജി പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |