അപകടം ഭർത്താവിന് ബലിയിട്ട ശേഷം മടങ്ങവേ
കൊല്ലം: കാർ അപകടത്തിൽ 18 വർഷം മുമ്പ് മരിച്ച ഭർത്താവിന് ബലിയിട്ട ശേഷം ഓഫീസിലേക്ക് സ്കൂട്ടറിൽ മടങ്ങവേ, കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന്റെ പിൻഭാഗം തട്ടി റോഡിൽ വീണ വീട്ടമ്മ, ഇതേ ബസ് തലയിലൂടെ കയറിയിറങ്ങി ദാരുണമായി മരിച്ചു.
കെ.എസ്.എഫ്.ഇ വടയാറ്റുകോട്ട ബ്രാഞ്ചിലെ സ്‌പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ്, പട്ടത്താനം മൈത്രി നഗർ എട്ടിൽ വിജയമന്ദിരത്തിൽ ബി.സ്മിതയാണ് (48) മരിച്ചത്. ഇന്നലെ രാവിലെ 9.50ന് കൊല്ലം ചിന്നക്കട മേൽപ്പാലത്തിലായിരുന്നു അപകടം. കൊല്ലത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും സ്മിതയും ഒരേ ദിശയിലാണ് പാലത്തിന്റെ ഇറക്കമിറങ്ങി വന്നത്. സ്മിതയുടെ സ്കൂട്ടറിനെ മറികടക്കവേ, മറ്റു വാഹനങ്ങൾക്കു വേണ്ടി ഒതുക്കിയ സൂപ്പർഫാസ്റ്റിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടുകയും സ്മിത ബസിന്റെ ഇടതുവശത്തെ പിൻ ചക്രത്തിനടിയിലേക്ക് വീഴുകയുമായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. കൊല്ലം ചാത്തന്നൂരിലുണ്ടായ കാർ അപകടത്തിലാണ് ഭർത്താവും അദ്ധ്യാപകനുമായ മുരളീകൃഷ്ണൻ മരിച്ചത്. മുരളീകൃഷ്ണൻ ഓടിച്ച കാറിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു.
ജൂൺ ഒന്നിനായിരുന്നു 18-ാമത് ചരമവാർഷികം. ഇന്നലെ രാവിലെ തിരുമുല്ലവാരത്ത് ബലി അർപ്പിച്ചിട്ട് വീട്ടിലെത്തിയ ശേഷം തിരികെ ഓഫീസിലേക്കു പോവുകയായിരുന്നു സ്മിത. ആദ്യം സിവിൽ സപ്ലൈസ് വകുപ്പിൽ ജോലിചെയ്തിരുന്ന സ്മിതയ്ക്ക് പിന്നീടാണ് കെ.എസ്.എഫ്.ഇയിൽ നിയമനം ലഭിച്ചത്. മാതാപിതാക്കളായ ഭാസ്‌കരപിള്ളയും വിജയമ്മയും താമസിക്കുന്ന വീടിന് സമീപത്തെ സ്വന്തം വീട്ടിലായിരുന്നു താമസം.
ഡ്രൈവർക്കെതിരെ കേസ്
സൂപ്പർഫാസ്റ്റ് ഡ്രൈവർ ഹരികുമാറിനെ (56) ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അപകടത്തെത്തുടർന്ന് മേൽപ്പാലത്തിൽ ഗതാഗത തടസമുണ്ടായി. കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സെത്തി റോഡിലെ രക്തക്കറ ഉൾപ്പെടെ കഴുകിക്കളഞ്ഞ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. ഹൈദരാബാദിൽ ബാങ്ക് ജീവനക്കാരനായ ശ്രീഹരിയാണ് മകൻ. ഇന്നലെ രാത്രിയോടെ ശ്രീഹരി നാട്ടിലെത്തി. സ്മിതയുടെ സഹോദരങ്ങൾ: സന്തോഷ്‌കുമാർ, സന്ധ്യ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |