കൊല്ലം: അവധിക്കാല സമാശ്വാസം ഉൾപ്പടെ ലഭിക്കാതായതോടെ സ്കൂൾ പാചകത്തൊഴിലാളികൾ പട്ടിണിയിൽ. മാർച്ചിലെ വേതനം ചടയമംഗലം ഉപജില്ലയിലുള്ള തൊഴിലാളികൾക്ക് ഇനിയും ലഭിച്ചിട്ടില്ല. മറ്റുള്ളവർക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് ലഭിച്ചത്. 84,43,653 രൂപയാണ് മാർച്ചിലെ വേതനത്തിനായി ജില്ലയിലാകെ അനുവദിച്ചത്.
മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ 2000 രൂപ വീതം ഇവർക്ക് നൽകിയിരുന്നു. എന്നാൽ ഈ വർഷം ഇതുവരെയും തുക ലഭിച്ചിട്ടില്ല. ഇതോടെ ജില്ലയിലെ 936 തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
അതിരാവിലെ സ്‌കൂളിലെത്തുന്ന ഇവർ ഉച്ചഭക്ഷണം തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകി തിരിച്ച് വൈകുന്നേരമാണ് വീട്ടിലെത്തുന്നത്. മറ്റൊരു ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ കിട്ടാനുള്ള തുക വൈകുന്നത് ഇവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. പ്രതിദിനം ഒരു തൊഴിലാളിക്ക് 600 രൂപയാണ് കൂലി. 500 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നതാണ് സർക്കാർ കണക്ക്. ഇത്രയും കുട്ടികളുണ്ടാകുമ്പോൾ സഹായികൾ ആവശ്യമായി വരും. എന്നാൽ സഹായികളുടെ ഉത്തരവാദിത്തം സർക്കാരോ സ്‌കൂളുകളോ ഏറ്റെടുക്കാറില്ല. സഹായികൾക്കുള്ള പ്രതിഫലം കൂടി തൊഴിലാളികൾ സ്വന്തം കൈയിൽ നിന്ന് കൊടുക്കണം. ഇതോടെ കിട്ടുന്ന 600 രൂപ 300 ആയി ചുരുങ്ങും. മുൻപൊക്കെ ഉച്ചക്കഞ്ഞിയും ഒരു കറിയും മാത്രം ഉണ്ടാക്കിയാൽ മതിയായിരുന്നു. എന്നാൽ ഇന്ന് രണ്ടോ മൂന്നോ കറിയടക്കം ഒരുക്കണം.
ആനുകൂല്യവും സമാശ്വാസവും ഇല്ല
മുപ്പത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് മിക്ക തൊഴിലാളികളും
അറുപത് വയസ് കഴിഞ്ഞവർ വരെ ഇക്കൂട്ടത്തിലുണ്ട്
പിരിഞ്ഞ് പോകുമ്പോൾ വിരമിക്കൽ ആനുകൂല്യങ്ങൾ ഇല്ല
ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യം നൽകാമെന്ന വാഗ്ദാനം സംസ്ഥാന സർക്കാർ പാലിച്ചില്ല
മിനിമം കൂലിയും കിട്ടാത്ത അവസ്ഥ
ആവശ്യങ്ങൾ
150 കുട്ടികൾക്ക് ഒരു തൊഴിലാളി
ദിവസ വേതനം 900 രൂപയാക്കണം
വിരമിക്കൽ ആനുകൂല്യം സർക്കാർ നൽകണം
ചടയമംഗലം ഉപജില്ലയിൽ കൂടി ഇനി മാർച്ചിലെ വേതനം നൽകാനുണ്ട്. വേതനം കൃത്യമായി നൽകാത്തതും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്.
എ.ഹബീബ് സേട്ട് , സംസ്ഥാന ജനറൽ സെക്രട്ടറി,
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |