കൊല്ലം: അറബിക്കടലിൽ ഇന്ന് ശക്തമായ കാറ്റും കടൽക്ഷോഭവുമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ കടലിൽ പോയ മത്സ്യബന്ധന യാനങ്ങളെ തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ തിരികെയെത്തിച്ചു. ഇന്നുമുതൽ 11വരെ തെക്ക് - പടിഞ്ഞാറൻ, മദ്ധ്യ - പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുരാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാകാനും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ (ഇൻകോയിസ്) മുന്നറിയിപ്പുമുണ്ട്.
ജാഗ്രത പാലിക്കണം
01. തീരദേശത്തുള്ളവർ അധികൃതർ ആവശ്യപ്പെട്ടാൽ മാറിത്താമസിക്കാൻ തയ്യാറാകണം
02. മത്സ്യബന്ധന യാനങ്ങളെ (ബോട്ട്, വള്ളം) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം
03. വള്ളങ്ങൾ തമ്മിൽ സുരക്ഷിതഅകലം പാലിച്ചാൽ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാം
04. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം
05. ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദവും പൂർണമായും ഒഴിവാക്കുക
11 വരെ കടലിൽ പോകരുത്
11-ാം തീയതിവരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ യാനങ്ങൾ തങ്കശ്ശേരിയിലേക്ക് എത്താൻ തുടങ്ങി. ശക്തമായ തിരമാലയിൽപ്പെട്ട് യാനങ്ങൾക്ക് നാശനഷ്ടമുണ്ടാകാതിരിക്കാൻ പുലിമുട്ടിന് വടക്കുഭാഗത്ത് സുരക്ഷിതമായ അകലം പാലിച്ചാണ് നങ്കൂരമിട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |