സ്‌കൂളുകൾ തുറക്കുന്നതിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ നിരവധി കടമ്പകൾ
കൊല്ലം: നവംബർ ഒന്നുമുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാൻ നിരവധി കടമ്പകൾ കടക്കണം. അടുത്തമാസം പകുതിയോടെ എല്ലാക്ലാസുകളിലും പഠനം പുനരാരംഭിക്കാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യംവയ്ക്കുന്നത്. ഒന്നരവർഷത്തിലേറെയായി സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ അറ്റകുറ്റപ്പണികൾ നടത്തൽ, കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കൽ, പശ്ചാത്തല സൗകര്യമൊരുക്കൽ തുടങ്ങിയവയ്ക്ക് വലിയഅദ്ധ്വാനം തന്നെ വേണ്ടിവരും. സർക്കാർ, എയ്‌ഡഡ് മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അണുനശീകരണം അടക്കമുള്ള പ്രവൃത്തികൾ ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങേണ്ടിവരുന്ന സാഹചര്യവും മുന്നിലുണ്ട്. സന്നദ്ധസംഘടനകളുടെ സഹായം മിക്ക സ്‌കൂളുകൾക്കും ആവശ്യമായിവരും.
പ്രധാന വെല്ലുവിളികൾ
1. സ്‌കൂളുകൾ തുറക്കാൻ ഒരുമാസമുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ 15 ദിവസം മുൻപ് തീർക്കാൻ നിർദേശം
2. സ്‌കൂൾ ബസുകളുടെ അറ്റകുറ്റ പണികൾക്കും ഫിറ്റ്നസ് പരിശോധനയ്ക്കും ചെലവേറും
3. വിദ്യാർത്ഥികൾ കൊവിഡ് മാനമദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ക്രമീകരണം
4. കുട്ടികളുടെ എണ്ണം കുറച്ച് ബാച്ചുകളുടെ എണ്ണം കൂട്ടണം
5. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്നാണ് നിർദേശമെങ്കിലും അതിനായി സ്‌കൂൾ ഹെൽത്ത് പദ്ധതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണം
പ്രതീക്ഷയോടെ സ്‌കൂൾ വിപണി
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പ്രതീക്ഷയോടെ സ്‌കൂൾവിപണി. ഇത്തവണ ബഹുവർണ കുടകളിലും വസ്ത്രങ്ങളിലും കാര്യമായ പ്രതീക്ഷയിലെങ്കിലും ബാഗ് വിപണി സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ. സ്‌കൂൾ തുറക്കും മുമ്പുള്ള ഷോപ്പിംഗ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. സൂപ്പർ ഹീറോകളുടെയും കാർട്ടൂൺ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകൾ കുട്ടികൾക്കായി വ്യപാരികൾ പ്രത്യേകം കരുതാറുണ്ട്. ജില്ലയിലെ മിക്ക കടകളിലും ബാഗുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. സ്‌കൂളുകൾ തുറക്കുന്നതോടെ മറ്റു പഠനോപകരണങ്ങളുടെ വില്പനയും സജീവമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |