കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്‌ജറ്റ് ടൂറിസത്തിന്റെ ഭാഗമായ കൊല്ലം - വാഗമൺ - മൂന്നാർ ഉല്ലാസയാത്രയ്ക്ക് പ്രിയമേറി. രണ്ടുവർഷത്തെ അടച്ചിടലിന് ശേഷം വിനോദ യാത്രയ്ക്ക് ലഭിച്ച അവസരങ്ങളും കെ.എസ്.ആർ.ടി.സി ബസിലെ നിരക്ക് കുറവുമാണ് ജനങ്ങളെ യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്. ഈ മാസം 9,14,16 തീയതികളിൽ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന മൂന്നാർ യാത്രയ്ക്ക് ബുക്കിംഗ് പൂർത്തിയായി. 16ന് അപ്പൂപ്പൻ താടി എന്ന് പേരുള്ള വനിതാസംഘടനയാണ് സീറ്റുകൾ ബുക്ക് ചെയ്തിട്ടുള്ളത്.
രാവിലെ 5.15ന് തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, എലപ്പാറ വഴി വാഗമണ്ണിലെത്തും. അഡ്വഞ്ചർ പാർക്ക്, പൈൻ വാലി, മൊട്ടക്കുന്ന് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ട് കല്ലാർകുട്ടി വ്യൂ പോയിന്റ്, വെള്ളത്തൂവൽ, ആനച്ചാൽ വഴി ആദ്യ ദിനം മൂന്നാറിലെത്തും. രണ്ടാം ദിവസം രാവിലെ മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ഫ്‌ളവർ ഗാർഡൻ എന്നിവ സന്ദർശിച്ച ശേഷം രാത്രി പുറപ്പെട്ട് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി പുലർച്ചെ കൊല്ലത്തേത്തും. 1,150 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ്.
""
മാർച്ചിൽ മൂന്ന് യാത്രകൾ മൂന്നാറിലേക്ക് നടത്തിരുന്നു. അതിന് മുമ്പ് തെന്മല, റോസ് മല, പാലരുവി യാത്രയും വിജയകരമായിരുന്നു. പാലരുവിയിൽ വെള്ളക്കുറവ് കാരണം യാത്ര തുടരാൻ കഴിഞ്ഞില്ല. ഗവി, വയനാട്, നെയ്യാർഡാം, തിരുവനന്തപുരം ലുലുമാൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കും അനുമതി തേടിയിട്ടുണ്ട്.
അജിത്ത് കുമാർ. ഡി ടി.ഒ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |