കരുനാഗപ്പള്ളി: ഐ.ആർ.ഇ കമ്പനി കരിമണൽ ഖനനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അയണിവേലിക്കുളങ്ങര വില്ലേജിൽ ജനകീയ സമരം ശക്തമായി. ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. ചവറ ഐ.ആർ.ഇ കമ്പനിയാണ് ഇവിടെ കരിമണൽ ഖനനം നടത്തുന്നതിനുള പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നതെന്ന് സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബും ജനറൽ കൺവീനർ ജഗത് ജീവൻലാലിയും പറഞ്ഞു.
2011 ൽ നിറുത്തി വച്ച പദ്ധതി
നിലവിൽ കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന 23-ാം ഡിവിഷനിലാണ് ഒന്നര ഏക്കർ ഭൂമി വിലക്ക് വാങ്ങി ഖനനം ആരംഭിക്കാൻ കമ്പനി തയ്യാറെടുക്കുന്നത്. ഇതിനെതിരെയാണ് ജനങ്ങൾ സംഘടിച്ചത്. ഒരു പതിറ്റാണ്ടിന് മുമ്പാണ് അയണിവേലിക്കുളങ്ങര വില്ലേജിൽ ഖനനം തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഐ.ആർ.ഇ തുടക്കമിട്ടത്. അയണിവേലിക്കുലങ്ങര, ആലപ്പാട്, പന്മന എന്നിവിടങ്ങളിലായി 180 ഏക്കർ ഭൂമിയാണ് മൈനിംഗ് ലീസ് ഡീഡായി കമ്പനി കരുനാഗപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രർ ചെയ്തത്. അതിനെതിരെ ജനങ്ങൾ സമരവുമായി രംഗത്ത് വന്നു.
2011 ഡിസംബർ 6 ന് തൈയ്ക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ ഭൂമി നടപടികൾ തത്ക്കാലം നിറുത്തി വെയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു
മറ്റൊരു ആലപ്പാടാക്കാൻ അനുവദിക്കില്ല
4 വർഷം മുമ്പ് വെറ്റമുക്ക് ഓഡിറ്റോറിയത്തിൽ കമ്പനി നടത്തിയ ഹിത പരിശോധനയിൽ നാട്ടുകാർ ഒറ്രക്കെട്ടായി ഖനനത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തി. 11 വർഷങ്ങൾക്ക് ശേഷം വീണ്ടും ഐ.ആർ.ഇ പഴയ ഫയലുകൾ പൊടി തട്ടിയെടുത്ത് ഖനനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഇതിനെതിരെ ജനങ്ങളും സംഘടിച്ച് സമര രംഗത്താണ്. ആറ് പതിറ്റാണ്ടിലേറെയായി നടക്കുന്ന അശാസ്ത്രീയമായ കരിമണൽ ഖനനം മൂലം ആലപ്പാട് ഗ്രാമപഞ്ചായത്ത് നാശത്തിന്റെ വക്കിലാണ്. അയണിവേലിക്കുളങ്ങരയെ മറ്റൊരു ആലപ്പാടാക്കി മാറ്റാൻ അനുവദിക്കുകയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |