കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ റോഡും പരിസരവും വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമായി മാറുന്നു. റോഡിന്റെ ഇരു വശങ്ങളിലും വളർന്ന് നിൽക്കുന്ന പുൽക്കാടുകളാണ് ഇവറ്റകളുടെ താവളം. രാത്രിയിൽ റോഡും പരിസരവും വിജനമാകുന്നതോടെ പാമ്പുകൾ പുൽക്കാടുകളിൽ നിന്ന് പുറത്ത് വരും. റോഡിന്റെ വശങ്ങളിലൊക്കെ വന്നിരിക്കും. രാത്രിയിൽ പാമ്പുകളെ കണ്ട് ഭയന്ന് യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്ക് ഓടിക്കയറുന്നതും പതിവാണ്.
ഒരു ലൈറ്റും പോലും കത്തില്ല
പ്രധാന റോഡ് മുതൽ റെയിൽവേ സ്റ്റേഷൻ വരെ റോഡിന്റെ വശങ്ങളിലുള്ള ഒരു ലൈറ്റും പോലും കത്താറില്ല. രണ്ടാം നമ്പർ ഫ്ലാറ്റ് ഫോമിൽ നിന്ന് റെയിൽവേ ലൈൻ മുറിച്ച് കടന്നാൽ യാത്രക്കാർക്ക് റോഡിൽ എളുപ്പത്തിൽ എത്താം. പുൽക്കാടുകളുടെ നടുവിലൂടെയുള്ള ഒറ്റയടി പാതയിലൂടെ നടന്നാണ് യാത്രക്കാർ അപ്രോച്ച് റോഡിൽ എത്തുന്നത്. അന്യ ദേശത്തു നിന്ന് വന്ന് താമസിക്കുന്ന തൊഴിലാളികളാണ് മിക്കപ്പോഴും യാത്രാർക്ക് തുണയാകുന്നത്.
ഇവർ ടോർച്ച് തെളിച്ചാണ് യാത്രക്കാരെ പ്രധാന റോഡിൽ എത്തിക്കുന്നത്. റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റും മിക്ക ദിവസങ്ങളിലും തെളിയാറില്ല.
അധികൃതർ ഇടപെടുന്നില്ല
റെയിൽവേഷ സ്റ്റേഷൻ പരിസരം വൃത്തിയാക്കിയാൽ വിഷപ്പാമ്പുകളുടെ ശല്യം ഇല്ലാതാക്കാൻ കഴിയും. എന്നാൽ അധികൃതർ ഇക്കാര്യം ശ്രദ്ധിക്കുന്നതേയില്ല. റെയിൽവേ അപ്രോച്ച് റോഡിലെ വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും പ്രകാശിപ്പിച്ചാൽ യാത്രക്കാർക്ക് ഭയാശങ്ക കൂടാതെ യാത്ര ചെയ്യാൻ കഴിയും.
വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ നീക്കം ചെയ്യുന്നതിൽ റെയിൽവേ അധികൃതർ അനാസ്ഥ കാണിക്കുന്ന സാഹചര്യത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കണം.
യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |