കൊല്ലം: നൂറ് കണക്കിന് ജനങ്ങളുടെ പ്രാണൻ പണയം വച്ച്, എസ്.എൻ കോളേജ് ആർ.ഒ.ബിയെ എതിർക്കുന്ന വിരലിലെണ്ണാവുന്നവർക്കായി റെയിൽവേ ഉദ്യോഗസ്ഥരുടെ കള്ളക്കളി.
രോഗങ്ങൾ മൂർച്ഛിച്ചവരുമായുള്ള വാഹനങ്ങൾ എസ്.എൻ കോളേജ് റെയിൽവേ ഗേറ്റിന് മുന്നിൽ കുരുങ്ങി നിരവധി പേരാണ് ഇതിനോടകം മരണപ്പെട്ടത്. സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ മരണപ്പെട്ടവരുടെ വിശദവിവരങ്ങൾ സഹിതം പ്രദേശവാസികൾ ബോദ്ധ്യപ്പെടുത്തിയിട്ടും റെയിൽവേ ഉദ്യോഗസ്ഥർ ജി.എ.ഡിക്ക് അനുമതി നൽകുന്ന കാര്യത്തിൽ അനങ്ങാപ്പാറ നിലപാട് തുടരുകയാണ്.
ട്രെയിനുകൾ കടന്നുപോകാനുള്ള സിഗ്നൽ സംവിധാനം ക്രമീകരിക്കുന്ന ഇന്റർമീഡിയേറ്റ് സിഗ്നൽ സംവിധാനത്തിൽ മാറ്റങ്ങൾ വന്നതോടെ ട്രെയിനുകൾ വരുന്നതിന് ഏറെ മുൻപെയാണ് ഗേറ്റ് അടയ്ക്കുന്നത്. കടന്നുപോയാലും ഗേറ്റ് തുറക്കാൻ ഏറെ സമയമെടുക്കും. അതുകൊണ്ട് തന്നെ തിരക്കേറിയ സമയങ്ങളിൽ മുക്കാൽ മണിക്കൂറോളമെടുക്കും. സിഗ്നൽ സംവിധാനം തകരാറിലാവുന്ന ഘട്ടങ്ങളിൽ രണ്ട് മണിക്കൂറോളം ഗേറ്റ് അടഞ്ഞുകിടക്കുന്ന സ്ഥിതിയുമുണ്ടായിട്ടുണ്ട്. ഈ ഘട്ടങ്ങളിൽ അത്യാഹിതങ്ങൾ സംഭവിക്കുന്നവരുമായി എത്തുന്ന വാഹനങ്ങൾ മറ്റു വഴികളിലൂടെ പോകാനാകാത്ത വിധം കുരുക്കിൽപ്പെടും. പക്ഷെ റെയിൽവേ ഉദ്യോഗസ്ഥർ ഇവിടെ ഉയരുന്ന പ്രാണന് വേണ്ടിയുള്ള നിലവിളികളെ അവഗണിക്കുകയാണ്.
രണ്ടര പതിറ്റാണ്ട് മുൻപുള്ള തന്ത്രങ്ങൾ വീണ്ടും
ബാബുദിവാകരൻ മന്ത്രിയായിരിക്കെ 1995ൽ എസ്.എൻ കോളേജ് ഗേറ്റിന് കുറുകെ ആർ.ഒ.ബി നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഒരു വിഭാഗമാളുകൾ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ റെയിൽവേ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പദ്ധതി അട്ടിമറിക്കുകയായിരുന്നു. ഒരു കാരണവശാലും ഇവിടെ ആർ.ഒ.ബി അനുവദിക്കില്ലെന്ന പരസ്യവെല്ലുവിളിയുമായി ഇപ്പോഴും ചിലർ രംഗത്തുണ്ട്.
അഞ്ച് കുടുംബങ്ങളെ മാതൃകയാക്കണം
1995ലെ പദ്ധതിയുടെ കാലത്ത് ഒരു വിഭാഗം എതിർപ്പുമായി രംഗത്തുള്ളപ്പോഴും ആർ.ഒ.ബി നിർമ്മാണത്തിനായി ഗേറ്റിന് സമീപം താമസിച്ചിരുന്ന അഞ്ച് കുടുംബങ്ങൾ ഒഴിഞ്ഞുപോയിരുന്നു. പ്രതിഷേധങ്ങളൊന്നുമില്ലാതെയാണ് ഇവർ ഒഴിഞ്ഞത്. തീര പ്രദേശത്ത് വീട് നിർമ്മിച്ച് നൽകി ഇവരെ മാറ്റിപ്പാർപ്പിച്ചു. ഇപ്പോൾ ആർ.ഒ.ബിയെ തടസപ്പെടുത്താൻ ശ്രമിക്കുന്നവർ ഈ അഞ്ച് കുടുംബങ്ങളെ മാതൃകയാക്കണമെന്നാണ് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പറയുന്നത്.
എസ്.എൻ കോളേജ് ജംഗ്ഷനിൽ ആർ.ഒ.ബി അത്യാവശ്യമാണ്. അത്യാവശ്യമായുള്ള എല്ലാ യാത്രകളും ഗേറ്റിന് മുന്നിൽ കുടുങ്ങുകയാണ്. പല ദിവസങ്ങളിലും കിലോമീറ്ററുകൾ ചുറ്റിയാണ് ലക്ഷ്യസ്ഥാനങ്ങളിൽ പോകുന്നത്. ഇവിടെ ഗേറ്റ് വന്നാൽ കപ്പലണ്ടിമുക്കുകാരുടെ പ്രശ്നവും പരിഹരിക്കപ്പെടും.
പ്രൊഫ. എൻ. ബേബി,
റിട്ട.എസ്.എൻ കോളേജ്
മുണ്ടയ്ക്കലുകാർക്ക് കമ്മിഷണർ ഓഫീസ് മേല്പാലം കൊണ്ട് കാര്യമായി പ്രയോജനമില്ല. കാൽനടയാത്രക്കാർക്ക് ആ പാലത്തിലൂടെ പോകാൻ സൗകര്യമില്ല. എസ്.എൻ കോളേജ് ആർ.ഒ.ബിക്ക് കാര്യമായ സ്ഥലമേറ്റെടുപ്പിന്റെ ആവശ്യമില്ല, ആരും കുടിയൊഴിപ്പിക്കപ്പെടുകയുമില്ല. ആയിരങ്ങൾക്ക് പ്രയോജനമുള്ള പദ്ധതിയാണ്. എത്രയും വേഗം യാഥാർത്ഥ്യമാക്കണം.
കെ.പി. സലിംകുമാർ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
റിട്ട. സീനിയർ ജോ. ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |