കൊല്ലം: തണ്ടാൻ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേരള തണ്ടാൻ സർവീസ് സൊസൈറ്റി വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമുദായാംഗങ്ങൾ പുതു തലമുറയുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കി ഉയർന്ന വരുമാനമുള്ള ജോലികൾ നേടാൻ പ്രാപ്തരാക്കണം. അറിവ് നേടിയാണ് പിന്നാക്ക വിഭാഗങ്ങൾ സാമൂഹ്യമായി മുന്നേറിയത്. ഇനിയും ഏറെ മുന്നേറാനുണ്ട്. താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയേ പാടുള്ളുവെന്ന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. മരത്തിൽ നിന്ന് വീണ് മരണപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കുമുള്ള സഹായധന വിതരണം പഴയപടി പുനസ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കും. സമുദായത്തിന്റെ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.ജനാർദ്ദനൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.സുരേന്ദ്രബാബു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് പുരവൂർ രഘുനാഥൻ, വൈസ് പ്രസിഡന്റ് കെ.ബാലൻ, ട്രഷറർ പുരുഷോത്തമൻ, ഡയറക്ടർ ബോർഡ് അംഗം പി.ബാബു, റിട്ട. ഡെപ്യൂട്ടി കമാണ്ടന്റ് ആർ.ബാലൻ, റിട്ട. എം.ഡി.എം രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഒരുവാതിൽക്കോട്ട ശശി എന്നിവർ സംസാരിച്ചു ഡയറക്ടർ ബോർഡ് അംഗം മോഹനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി കെ.വിജയകുമാർ സ്വാഗതവും ജോയിന്റ് കൺവീനർ കെ.സദാനന്ദൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |