സ്ഥിരം സർവീസാക്കണമെന്ന് ആവശ്യം
കൊല്ലം: ജനപ്രിയ സർവീസായ എറണാകുളം - വേളാങ്കണ്ണി പ്രതിവാര ട്രെയിൻ സർവീസ് സ്ഥിരമാക്കാതെ റെയിൽവേയുടെ കള്ളക്കളി. ഇപ്പോൾ താത്കാലികമായി ഓരോ മാസത്തേക്ക് സർവീസ് നീട്ടി നൽകുകയാണ് ചെയ്യുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ റെയിൽവേയ്ക്ക് മികച്ച വരുമാനം സമ്മാനിച്ച സർവീസ് തുടരണമെന്ന് എം.പിമാരും മറ്റ് ജനപ്രതിനിധികളും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും നിരന്തരം ആവശ്യപ്പെട്ടിട്ടും റെയിൽവേ ഉദ്യോഗസ്ഥർക്ക് കുലുക്കമില്ല.
കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ച സർവീസ് ആദ്യം ജനുവരിയിൽ രണ്ടാഴ്ചത്തേക്കും പിന്നീട് ഒരു മാസത്തേക്കും ദീർഘിപ്പിച്ചു. ജനുവരി 31ന് സർവീസ് അവസാനിക്കാറായപ്പോൾ ഫെബുവരി മാസത്തേക്ക് കൂടി സർവീസ് നീട്ടി നൽകി. ഫെബ്രുവരി 4, 11, 18, 25 തീയതികളിൽ വേളാങ്കണ്ണിയിലേക്കും 5, 12, 19, 26 തീയതികളിൽ എറണാകുളത്തേക്കുമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
വേളാങ്കണ്ണി, നാഗൂർ പള്ളി, തിരുവാരൂർ ത്യാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലേക്കും കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവർക്കും ഏറെ സഹായകരമാണ് സർവീസ്. സർവീസ് സ്ഥിരമാക്കണമെന്ന് ദക്ഷിണ റെയിൽവേയുടെ ശുപാർശയുണ്ടെങ്കിലും അതിന്മേൽ അടയിരിക്കുകയാണ് റെയിൽവേ ബോർഡ്.
കൊവിഡ‌് കാലത്ത് നിറുത്തി,
പിന്നീട് ഇഴച്ചിൽ
കൊല്ലം - ചെങ്കോട്ട പാത മീറ്റർ ഗേജായിരിക്കെ ഓടിയിരുന്ന കൊല്ലം - നാഗൂർ സർവീസിന് പകരമായാണ് എറണാകുളം - വേളാങ്കണ്ണി സർവീസ് ആരംഭിച്ചത്. കൊവിഡ് കാലത്ത് നിറുത്തിയ സർവീസ് കഴിഞ്ഞ ജൂണിലാണ് പുനരാരംഭിച്ചത്. ആദ്യം മൂന്ന് മാസവും പിന്നീട് രണ്ടു മാസവും നവംബർ മുതൽ ഓരോ മാസവും സർവീസ് നീട്ടി നൽകുകയായിരുന്നു.
വേളാങ്കണ്ണി പ്രതിവാര സർവീസ് സ്ഥിരമാക്കിയാൽ യാത്രക്കാർക്ക് സഹായകരമാകും. ഇപ്പോൾ തന്നെ മികച്ച വരുമാനം ലഭിക്കുന്ന സർവീസാണിത്. അനുകൂല നടപടി പ്രതീക്ഷിക്കുന്നു.
ദീപു പുനലൂർ
കൊല്ലം- ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |