പാലാ : സന്ധ്യമയങ്ങിയാൽ തലനാട് നിവാസികൾക്ക് സ്റ്റോപ്പിൽ കാത്തുനിൽക്കാനേ കഴിയൂ. മണിക്കൂറുകൾ പിന്നിട്ടാലും ബസ് വരില്ല. കൈയിൽ കാശുണ്ടെങ്കിൽ ഓട്ടോ പിടിക്കാം. കയറിയാൽ കൂലി കൊടുത്ത് യാത്രക്കാരന്റെ കീശയും കീറും. കെ.എസ്.ആർ.ടി.സി ഉൾപ്പടെ നിരവധി ബസുകൾ സർവീസ് നടത്തിയിരുന്ന മലയോരനിവാസികൾ ഇപ്പോൾ ഒരു ബസിനായി കാത്തിരിക്കുകയാണ്. മന്ത്രിതലത്തിൽ സമീപിച്ചിട്ടും നടപടിയൊന്നുമില്ല. വൈകിട്ട് 6 ന് ശേഷം കെ.എസ്.ആർ.ടി.സി ബസില്ല. 7 നുള്ള സ്വകാര്യ ബസ് പലപ്പോഴും ട്രിപ്പ് മുടക്കുകയാണ്. ഇരുന്നൂറോളം സർക്കാർ ജീവനക്കാരുള്ള ഗ്രാമത്തിനോടാണ് അധികാരികളുടെ ഈ അവഗണന. കൊവിഡിന് മുമ്പ് രാത്രി 7.30 നും 8.30 നും 9.20 നും ഈരാറ്റുപേട്ടയിൽ നിന്ന് തലനാട്ടേക്ക് സ്റ്റേ ബസുകൾ ഉൾപ്പെടെ സർവീസ് നടത്തിയിരുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കാനിരിക്കെ യാത്രാക്ലേശം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും.
ടൂറിസം മേഖലയ്ക്കും തിരിച്ചടി
ടൂറിസം മേഖലയായ അയ്യൻപാറയേയും, ഇല്ലിക്കൽകല്ലിനെയുമൊക്കെ പൊതുഗതാഗത സൗകര്യം അവഗണിച്ചമട്ടാണ്. അവധിക്കാലമായതിനാൽ ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. നേരത്തെ കെ.എസ്.ആർ.ടി.സി ബസ് ഉണ്ടായിരുന്നപ്പോൾ ടൂറിസ്റ്റുകൾ ബസിലും ഇതിനടുത്തുവരെ വന്നുപോയിരുന്നു. പഞ്ചായത്തിലെ ഏക ആതുരാലയം ചോലമലയിലെ കാളക്കൂടാണ് സ്ഥിതി ചെയ്യുന്നത്. പാവപ്പെട്ട രോഗികൾ ഇവിടേയ്‌ക്കെത്താൻ പ്രധാനമായി ആശ്രയിച്ചിരുന്നതും കെ.എസ്.ആർ.ടി.സി ബസുകളെയാണ്.
''കിഴക്കൻ മലയോര മേഖലയായ തലനാടിനോട് കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോ അധികാരികൾ കാണിക്കുന്ന അവഗണന എത്രയും വേഗം അവസാനിപ്പിക്കണം. രാത്രികാല സ്റ്റേ സർവീസ് ഉൾപ്പെടെയുള്ളവ ഉടൻ പുന:രാരംഭിക്കണം
വിനോദ് കെ.ആർ, തലനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |