കോട്ടയം: കഴിഞ്ഞ മാസമാണ് നഗരത്തിലെ തിയേറ്റർ റോഡിൽ ദുരൂഹ സാഹചര്യത്തിൽ നിന്ന പതിനാറുകാരിയെയും യുവാവിനെയും പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് മലപ്പുറം സ്വദേശിയെ. നേരിട്ട് കാണാൻ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെക്കുറിച്ച് പൊലീസ് വിളിച്ചറിയിച്ചപ്പോൾ വീട്ടുകാരും ഞെട്ടി. പയ്യനെ കല്യാണം കഴിക്കണമെന്ന നിലപാടിലായിരുന്നു പെൺകുട്ടിയെങ്കിലും പ്രായപൂർത്തിയാവാത്തതിനാൽ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
ഓൺലൈൻ ക്ളാസിന്റെ ഭാഗമായി വാങ്ങിയ മൊബൈൽ ഫോണിൽ ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വില്ലൻ. കേസെടുത്താൽ നാണക്കേടാകുമെന്ന് രക്ഷിതാക്കളുടെ അപേക്ഷ. ഓൺലൈൻ ക്ളാസ് ആരംഭിച്ച ശേഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതി ഏറിയിട്ടുണ്ടെന്ന് സൈബർ പൊലീസ് പറയുന്നു.
ജില്ലയിൽ അടുത്തിടെയുണ്ടായ പോക്സോ കേസുകളിൽ നല്ലപങ്കിനും മൊബൈൽ ഫോണിലൂടെയുള്ള പരിചയമാണ് വഴിവച്ചത്. മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിന് ഒരു മാസത്തിനിടെ രണ്ട് കുട്ടികൾ ആത്മഹത്യയും ചെയ്തു. ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെ രണ്ട് കണ്ണും കുട്ടികളുടെ മേലുണ്ടാകണമെന്നാണ് പൊലീസിന്റെ നിർദേശം. കർശന നിയന്ത്രണങ്ങളോടെ മാത്രം ഫോൺ നൽകാവൂയെന്ന് ആവർത്തിക്കുകയാണ് പൊലീസ്.
പരാതി ഏറുന്നു
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന സൈബർ സ്റ്റേഷനിൽ പരാതികളും കൂടുകയാണ്. ഓൺലൈൻ ക്ളാസ് ആരംഭിച്ചതിന് ശേഷം പെൺമക്കൾ അപരിചതരുമായി അനാവശ്യ ബന്ധം പുലർത്തുന്നെന്നാണ് ഭൂരിഭാഗം പരാതികളുടെയും സ്വഭാവം. നടപടിക്ക് പകരം ആൺകുട്ടിയെ വിളിച്ച് താക്കീത് ചെയ്താൽ മതിയെന്ന അപേക്ഷയുമുണ്ട്. സമാന സ്വഭാവമുള്ള പരാതികൾ ആഴ്ചയിൽ രണ്ട് വീതമെങ്കിലും എത്തുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ശ്രദ്ധിക്കാൻ
കുട്ടികൾ ഫോൺ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം.
ഫോണിലുള്ള ആപ്ളിക്കേഷനുകൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം
കുട്ടികളുടെ ഫോൺ സ്വന്തം ഫോണിലൂടെ നിയന്ത്രിക്കാൻ കഴിയണം
'' ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികൾ അപരിചിതരുമായി പരിചയപ്പെട്ട് ദുരുപയോഗത്തിലേയ്ക്ക് പോകുന്ന സംഭവങ്ങൾ തുടർച്ചായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ ഗണത്തിലുള്ള പരാതികളും ഏറുകയാണ്''
- എം.ജെ.അരുൺ, എസ്.എച്ച്.ഒ, സൈബർ പൊലീസ് സ്റ്റേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |