തൊടുപുഴ. പ്രകൃതിയൊരുക്കിയ സ്വഭാവികമായ മഴക്കാഴ്ചകളുടെ വശ്യമനോഹാരിതയാൽ സമ്പന്നമാണ് ഇടുക്കി. വേനലിന്റെ പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസമായി മഴ പെയ്തിറങ്ങുമ്പോഴും നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ കൂട്ടമായി എത്തുന്നു. മഴയുടെ വന്യതയും മഞ്ഞിന്റെ തണുപ്പും അനുഭവിക്കാൻ ഇലവീഴാപൂഞ്ചിറയും സഞ്ചാരികളാൽ നിറയുകയാണ്. ഇടുക്കിയും കോട്ടയവും അതിര് പങ്കിടുന്ന ഇവിടം പേരുപോലെതന്നെ കാഴ്ചയിലും മനോഹരമാണ്. പുൽമേടുകളും വീശിയടിക്കുന്ന തണുത്ത കാറ്റും ഇടയ്ക്കിടെ പെയ്യുന്ന മഴയും പുകച്ചുരുളുകൾ പോലെ കാഴ്ചകളെ മൂടുന്ന കോടമഞ്ഞും ഇലവീഴാപൂഞ്ചിറയിലെത്തുന്ന സഞ്ചാരികളുടെ മനസു നിറയ്ക്കും.
മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3200 അടി മുകളിലായാണ് ഇലാവീഴാപൂഞ്ചിറ. ട്രെക്കിംഗിൽ താല്പര്യമുള്ളവർക്ക് ഏറെ ഇഷ്ടപ്പെടും ഇവിടം. ഉദയാസ്തമയങ്ങളുടെ മനോഹാരിതയും ഏറെ ആകർഷകമാണ്. ഇടിയും മിന്നലും കൂടുതൽ ബാധിക്കുമെന്നതിനാൽ സന്ദർശകർക്ക് ഇപ്പോൾ ഇവിടെ അധികസമയം ചെലവിടുന്നതിനു നിയന്ത്രണമുണ്ട്.
പുരാണത്തിലെ പൂഞ്ചിറ.
മഹാഭാരതവുമായി ബന്ധമുള്ള ഒരു ഐതീഹ്യം പറയാനുണ്ട് ഇലവീഴാപ്പൂഞ്ചിറയ്ക്ക്. പഞ്ചപാണ്ഡവർ വനവാസകാലത്ത് ഇവിടെ താമസിച്ചിട്ടുണ്ടത്രെ. ഭീമസേനൻ പാഞ്ചാലിയ്ക്ക് കുളിയ്ക്കാനായി നിർമിച്ച താണ് ഇവിടുത്തെ ചിറ എന്നാണ് വിശ്വാസം. ചിറയിൽ ഇല വീഴില്ല എന്നുള്ളത് കൊണ്ട് കാലക്രമേണ 'ഇലവീഴാപൂഞ്ചിറ' എന്ന് അറിയപ്പെടാൻ തുടങ്ങി. പാഞ്ചാലി കുളിക്കുമ്പോൾ ചില ദേവന്മാർ ഇത് കണ്ടുനിൽക്കുമായിരുന്നെന്നും അവരുടെ കണ്ണിൽ നിന്ന് പാഞ്ചാലിയെ മറയ്ക്കാനായി ഇന്ദ്രൻ പുഷ്പങ്ങൾ നിറഞ്ഞ മരങ്ങളുള്ള മൂന്നു മലകൾ ചിറയ്ക്കു ചുറ്റും സൃഷ്ടിച്ചുവെന്നുമാണ് കഥ. ഈ പുരാണകഥയുടെ പിൻബലമെന്ന പോലെ ഒരു ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
ഇതാ ഇവിടെ.
കോട്ടയത്തു നിന്ന് 55 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിൽ എത്താം. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ ദൂരമുണ്ട്. തൊടുപുഴ മൂലമറ്റം റൂട്ടിൽ കഞ്ഞാറിൽ നിന്ന് തിരിഞ്ഞ് 7 കിലോമീറ്റർ യാത്ര ചെയ്താലും എത്തിച്ചേരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |