മൂന്നുമാസംകൊണ്ട് 602.34 ദശലക്ഷം യൂണിറ്റ്
കഴിഞ്ഞ വർഷത്തെ ഉപഭോഗം 529.47 ദശലക്ഷം യൂണിറ്റ്
കോഴിക്കോട്: കടുത്ത വേനൽചൂടിൽ നിന്ന് രക്ഷപ്പെടാൻ എ.സിയും ഫാനുമെല്ലാം പരമാവധി ഉപയോഗിച്ചതോടെ ജില്ലയിലെ വൈദ്യുതി ഉപഭോഗത്തിൽ വൻ കുതിപ്പ്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജില്ലയിലെ ആകെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 529.47 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചിടത്താണിത്. എ സി, ഫാൻ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം കുത്തനെ വർദ്ധിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം കൂടിയതെന്ന് കെ. എസ്. ഇ. ബി. പറയുന്നു.
ഫെബ്രുവരി മാസം ജില്ലയിൽ 189.82 ദശലക്ഷം യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തിയപ്പോൾ മാർച്ചിൽ ഉപയോഗം 192.78 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഏപ്രിലിലെ ഉപയോഗം വീണ്ടും ഉയർന്ന് 219.74 ദശലക്ഷം യൂണിറ്റ് ആയി. ജില്ലയിലെ വൈദ്യുതി ഉപയോഗം കണക്കാക്കുന്നത് കോഴിക്കോട്, വടകര എന്നീ രണ്ട് കെ. എസ്. ഇ. ബി സർക്കിളുകളിലെ ആകെ ഉപഭോഗം കണക്കാക്കിയാണ്.
2024 ഫെബ്രുവരി -ഏപ്രിൽ കാലയളവിൽ കോഴിക്കോട് സർക്കിളിൽ 434.88 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തിയപ്പോൾ ഇതേ മാസങ്ങളിൽ വടകര സർക്കിളിൽ ഇത് 167.46 ദശലക്ഷം യൂണിറ്റാണ്. ഈ വർഷം ഉപഭോഗം കൂടിയ സമയം (പീക്ക് ടൈം) രാത്രി 10 മുതൽ പുലർച്ചെ രണ്ട് വരെയാണ്. കഴിഞ്ഞ വർഷം ഇത് വൈകീട്ട് ആറ് മുതൽ രാത്രി 10 വരെയായിരുന്നു.
ജില്ലയിലെ വൈദ്യുതി ഉപഭോഗം
2024
ഫെബ്രുവരി 189.82 ദശലക്ഷം യൂണിറ്റ്
മാർച്ച് 192.74 ദശലക്ഷം യൂണിറ്റ്
ഏപ്രിൽ 219.74 ദശലക്ഷം യൂണിറ്റ്
2023
ഫെബ്രുവരി 167.34 ദശലക്ഷം യൂണിറ്റ്
മാർച്ച് 168.19 ദശലക്ഷം യൂണിറ്റ്
ഏപ്രിൽ 193.96 ദശലക്ഷം യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |