കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ പോൾ ചെയ്ത തപാൽ വോട്ടുകൾ 27, 000 ത്തിലേറെ. സർവീസ് വോട്ടുകൾ ഉൾപ്പെടെ കോഴിക്കോട് മണ്ഡലത്തിൽ 13,270 വോട്ടുകളും വടകര മണ്ഡലത്തിൽ 14,405 വോട്ടുകളുമാണുള്ളത്. 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ ഹോം വോട്ടിംഗും തപാൽ വോട്ടിന്റെ പരിധിയിൽ വരും. ഓൾ ഇന്ത്യാ റേഡിയോ, ദൂരദർശൻ, ബി.എസ്എൻ.എൽ, റെയിൽവേ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങി അവശ്യ സർവീസ് വിഭാഗക്കാരും ഉൾപ്പെട്ടതിനാൽ ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതലാണ്.
കോഴിക്കോട്ടെ ഹോം വോട്ടിംഗ് 7,710
കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ 85 വയസ് കഴിഞ്ഞ 5288 പേരും ഭിന്നശേഷിക്കാരായ 2422 പേരും ഉൾപ്പെടെ 7,710 പേരാണ് ഹോം വോട്ടിംഗ് ഉപയോഗപ്പെടുത്തിയത്. അവശ്യ സർവീസ് വിഭാഗത്തിൽ പെട്ട 1814 പേരും തപാൽ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടിയിലുള്ള 955 പേർ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തി. മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവരോ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മറ്റ് ജില്ലയിൽ നിയോഗിക്കപ്പെട്ടവരോ ആയ മണ്ഡലത്തിലെ 1382 പേരും തപാൽ വോട്ട് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന കോഴിക്കോട് മണ്ഡലത്തിലെ സർവീസ് വോട്ടർമാർക്കായി 2877 പോസ്റ്റൽ ബാലറ്റാണ് അയച്ചത്. ഇവയിൽ 1409 എണ്ണം ഇതിനകം തപാൽ വഴി തിരിച്ചെത്തി.
വടകരയിലെ ഹോം വോട്ടിംഗ്8,429
വടകര മണ്ഡലത്തിൽ 85 വയസ് കഴിഞ്ഞ 5809 പേരും ഭിന്നശേഷിക്കാരായ 2620 പേരും ഉൾപ്പെടെ 8429 പേർ ഹോം വോട്ടിംഗ് സൗകര്യം ഉപയോഗപ്പെടുത്തി. അവശ്യ സർവീസ് വിഭാഗത്തിൽ പെട്ട 1630 പേരും തപാൽ വോട്ട് ചെയ്തു. വടകര മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടിയിലുള്ള 732 പേർ ജില്ലയിൽ ഒരുക്കിയ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തിയാണ് തപാൽ വോട്ട് രേഖപ്പെടുത്തിയത്. മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന വടകര മണ്ഡലത്തിലെ 2144 വോട്ടർമാരും തപാൽ വോട്ട് ചെയ്തു. വടകര മണ്ഡലത്തിൽ നിന്നുള്ള 2909 സർവീസ് വോട്ടർമാർക്കാണ് ഇ.ടി.പി.ബി.എസ് വഴി പോസ്റ്റൽ ബാലറ്റുകൾ അയച്ചത്. ഇവയിൽ 1470 എണ്ണമാണ് ഇതുവരെ തിരികെയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |