കോഴിക്കോട്: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ സംരക്ഷണ ഔഷധക്കൂട്ടുകളുമായി ജില്ലയിലെ ആയുർവേദ ആശുപത്രികൾ സജ്ജം. എല്ലാ ഡിസ്പെൻസറികളിലും ആശുപത്രികളിലും പനി, ചുമ ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു.
കൊതുകിനെ അകറ്റാനും അന്തരീക്ഷ ശുദ്ധിക്കുമായി പുകയ്ക്കാനുള്ള അപരാജിത ധൂപ ചൂർണം, കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന ഔഷധ ചൂർണം തുടങ്ങിയവ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറികൾ വഴി സൗജന്യമായി വിതരണം തുടങ്ങി. തൊഴിലുറപ്പ് തൊഴിലാളികൾ, പറമ്പിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് കൊതുക് കടിയിൽ നിന്ന് രക്ഷതേടാൻ ലേപനങ്ങൾ, ആരോഗ്യരക്ഷയ്ക്കും രോഗ പ്രതിരോധത്തിനും തയ്യാറാക്കുന്ന ഔഷധക്കഞ്ഞിയിൽ ചേർക്കുന്ന ഔഷധങ്ങൾ എന്നിവ എല്ലാ ഡിസ്പെൻസറികളിലും ആശുപത്രികളിലും ലഭിക്കും.പനി, ചുമ, ജലദോഷം മുതലായ അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് പുറമെ അസുഖശേഷമുണ്ടാവുന്ന ക്ഷീണമകറ്റാൻ സഹായിക്കുന്ന മരുന്നുകൾ, പനിക്കു ശേഷം ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന വരണ്ട ചുമയ്ക്കുള്ള ചികിത്സ എന്നിവയും ആയുർവേദ ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്.പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ എപ്പിഡമിക് കൺട്രോൾ സെല്ലും പ്രവർത്തനം ആരംഭിച്ചു.
രോഗങ്ങളെ പ്രതിരോധിക്കാം
?ഔഷധങ്ങൾ ഇട്ട് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക.
?പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക
?ആഹാര സാധങ്ങൾ വൃത്തിയുള്ള അന്തരീക്ഷത്തിൽ അടച്ചു സൂക്ഷിക്കുക
?കൊതുകിനു വളരാൻ സഹായിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക
?മുറിവുള്ള കാലുകളുമായി മലിന ജലത്തിൽ ഇറങ്ങരുത്
?വിശപ്പിനനുസരിച്ച് മാത്രം ആഹാരം കഴിക്കുക.
ജില്ലയിലെ ആയുർവേദ ഡിസ്പെൻസറികളിലും ആശുപത്രികളിലും ജൂൺ ഒന്ന് മുതൽ പനി, ചുമ ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. ആദിവാസി മേഖലകൾ ഉൾപ്പെടെ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തുന്നുണ്ട്.
ഡോ. അമ്പിളികുമാരി.ടി , ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |