കോഴിക്കോട്: സ്‌കൂളിലോ കളിക്കളങ്ങളിലോ കൂട്ടുകാർക്കൊപ്പം ഓടിച്ചാടി നടക്കാൻ കഴിയാത്തപ്പോഴും മാറി നിന്ന് അവർ എല്ലാ കാഴ്ചകളും കാണുന്നുണ്ട്. മനസ്സിൽ പതിഞ്ഞത് ഭാവതീവ്രതയോടെ പകർത്തുമ്പോൾ തെളിഞ്ഞു വരുന്നതാകട്ടെ പരിമിതികളെ അതിജീവിച്ചുള്ള ചിത്രങ്ങളും.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ആർട്ട് ഗാലറിയിൽ മലാപ്പറമ്പ് തണൽ സ്‌പെഷൽ സ്‌കൂൾ ഒരുക്കിയ ചിത്രപ്രദർശനം കൗതുകത്തിനപ്പുറത്തെ തീക്ഷ്ണമായ ജീവിതക്കാഴ്ചകളാണ് തുറന്നിടുന്നത്. വിദ്യാർത്ഥികളായ വൈഷ്ണവ്, സ്‌നേഹ, ഹാതിം എന്നിവരുടെ രചനകളാണ് നിരന്നത്. സ്‌കൂളിനടുത്തുള്ള ചായക്കടയും വൈക്കം മുഹമ്മദ് ബഷീറും ഗാന്ധിജിയും മാമുക്കോയയും മോഹൻലാലുമെല്ലാം നിറയുന്നുണ്ട് ഇവരുടെ ചിത്രങ്ങളിൽ.
ചിത്രകാരി കബിത മുഖോപാദ്ധ്യായ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജമാൽ കൊച്ചങ്ങാടി മുഖ്യാഥിതിയായിരുന്നു. കുന്ദമംഗലത്തെ പ്രത്യുമ്‌നൻ - ഷൈമ ദമ്പതികളുടെ മകനാണ് വൈഷ്‌ണവ്. പെൻസിലും വാട്ടർകളറുമുപയോഗിച്ചാണ് വൈഷ്ണവിന്റെ ചിത്രങ്ങൾ. സ്‌നേഹ മുണ്ടിക്കൽത്താഴത്ത് കൈലാസ് - ഷീന ദമ്പതികളുടെ മകളാണ്. ചിത്രങ്ങൾക്കു പുറമേ ഈ മിടുക്കി തീർത്ത കരകൗശലവസ്തുക്കളും പ്രദർശനത്തിനുണ്ട്. പതിനൊന്നുകാരനായ ഹാത്തിം ഹുസൈൻ നരിക്കുനിയിലെ മുഹമ്മദ് ഹാഷിം - റഷീദ് ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |