മലപ്പുറം: ജില്ലയിൽ രജിസ്‌ട്രേഷനുള്ള വിനോദയാത്രാ ബോട്ടുകൾ 22 എണ്ണം മാത്രം. ഇതിൽ 20 എണ്ണം പൊന്നാനിയിലും രണ്ടെണ്ണം താനൂരിലുമാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ 100ഓളം വിനോദയാത്രാ ബോട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്.
22 പേരുടെ ജീവനപഹരിച്ച താനൂർ തൂവൽത്തീരത്ത് അഞ്ച് വിനോദസഞ്ചാര ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ മൂന്നെണ്ണം വലിയ ബോട്ടുകളും രണ്ടെണ്ണം എട്ട് പേരെ കൊള്ളുന്ന ചെറിയ ബോട്ടുകളുമാണ്.എന്നാൽ ബേപ്പൂർ പോർട്ട് അധികൃതരുടെ കണക്ക് പ്രകാരം താനൂരിൽ രണ്ട് ബോട്ടുകൾക്കേ വിനോദസഞ്ചാരത്തിന് അനുമതിയുള്ളൂ. അപകടമുണ്ടാക്കിയ അറ്റ്‌ലാന്റിക് ബോട്ടടക്കം രജിസ്‌ട്രേഷനില്ലാതെയാണ് സർവീസ് നടത്തിയിരുന്നത്.
22 വിനോദയാത്രാ ബോട്ടുകളിലായി എത്ര പേരെ ഉൾക്കൊള്ളാനാവുമെന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് അധികൃതർ നൽകുന്നില്ല. താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ 22 പേരെ കയറ്റാനേ അനുമതിയുള്ളൂ. . ഇതിന്റെ ഇരട്ടിയോളം പേരെ കുത്തിനിറച്ചാണ് ബോട്ട് സ്ഥിരമായി സർവീസ് നടത്തിയിരുന്നത്. പലപ്പോഴും അപകടത്തിന്റെ വക്കിൽ നിന്ന് ഭാഗ്യത്തിനാണ് യാത്രക്കാർ രക്ഷപ്പെട്ടതെന്ന് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ പറയുന്നു. ദുരന്തദിവസവും ഇത്തരത്തിൽ യാത്രക്കാരെ കുത്തിനിറച്ചിരുന്നു. ഇവിടെ രണ്ട് ബോട്ടുകൾക്കേ രജിസ്‌ട്രേഷനുള്ളൂവെന്ന വിവരം അധികൃതർക്ക് അറിയാമായിരുന്നിട്ടും നടപടിയെടുക്കാഞ്ഞതാണ് വലിയ ദുരന്തത്തിലേക്ക് വഴിവച്ചതെന്ന ആരോപണം ശക്തമാണ്.
ചാലിയാറിലും ജാഗ്രത വേണം
ചാലിയാർപ്പുഴയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അടുത്തിടെയായി വിനോദ യാത്രാ ബോട്ടുകളുടെ സർവീസ് വ്യാപിച്ചിട്ടുണ്ട്. കീഴുപറമ്പ് മുറിഞ്ഞമാടിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ച വലിയ ബോട്ടിന്റെ സർവീസ് അരീക്കോട് പൊലീസ് ഇടപെട്ട് നിറുത്തിവയ്പ്പിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് താനൂരിൽ ദുരന്തമുണ്ടായത്. മുറിഞ്ഞമാടിൽ വിനോദയാത്രാ സർവീസിന് അനുയോജ്യമല്ലെന്ന് വിദഗ്ദ്ധരുടെയടക്കം മുന്നറിയിപ്പ് അവഗണിച്ചാണ് ബോട്ടുടമകൾ സർവീസ് നടത്തുന്നത്. ചെറുതും വലുതുമായ നിരവധി ബോട്ടുകൾ ഇവിടെയുണ്ട്. രാത്രികാലങ്ങളിലും സർവീസ് നടത്തുന്നുണ്ട്. ലൈഫ് ജാക്കറ്റ് അടക്കമുള്ള പ്രാഥമിക സുരക്ഷാ ഉപകരണങ്ങൾ പോലും ഇല്ലാതെയാണ് സർവീസ്. വലിയ തോതിലുള്ള മണലെടുപ്പ് മൂലം ചാലിയാറിന്റെ പല ഭാഗങ്ങളിലും ചുഴിയും വലിയ ആഴവും രൂപപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം പലയിടങ്ങളിലും പുഴയ്ക്ക് വേണ്ടത്ര വീതിയുമില്ല. നാട്ടുകാരുടെ പരാതിയെത്തുടർന്ന് അരീക്കോട് പൊലീസ് നടപടി സ്വീകരിച്ചതല്ലാതെ പോർട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |