മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന തീർത്ഥാടകരുടെ ആദ്യസംഘം കരിപ്പൂരിൽ നിന്ന് യാത്ര തിരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പർ വിമാനത്തിൽ 166 തീർത്ഥാടകരാണ് യാത്ര തിരിച്ചത്. ഇന്ന് രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും 166 വീതം യാത്രക്കാരുമായി വിമാനങ്ങൾ തിരിക്കും.
ഇന്നലെ രാവിലെ മുതൽ തീർത്ഥാടകർ ക്യാമ്പിലെത്തി തുടങ്ങിയിരുന്നു. വിമാനത്താവളത്തിലെ എയർലൈൻ കൗണ്ടറിൽ ലഗേജുകൾ കൈമാറിയ ശേഷമാണ് ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക ബസുകളിൽ ക്യാമ്പിലെത്തിയത്. ജൂൺ ഒമ്പത് വരെ കരിപ്പൂർ എംബാർക്കേഷനിലെ ഹജ്ജ് ക്യാമ്പ് തുടരും.
ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായി. ടി.വി.ഇബ്രാഹിം എം.എൽ.എ, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.പി.അബ്ദുസ്സമദ് സമദാനി, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, പി.ടി.എ.റഹീം, മുഹമ്മദ് മുഹ്സിൻ, പി.അബ്ദുൽ ഹമീദ്, പി.ഉബൈദുള്ള, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹ്റ, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് കെ.ബിന്ദു, വാർഡ് കൗൺസിലർ അലി വെട്ടോടൻ, എയർപോർട്ട് ഡയറക്ടർ ഇൻചാർജ് രാജേഷ്, ഡി.ജി.എം.സുനിത വർഗീസ്, സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുള്ള, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പങ്കെടുത്തു.
സൗകര്യങ്ങളേറെ
>തീർത്ഥാടരുടെ സുരക്ഷയ്ക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങൾക്കുമായി എയർപോർട്ടിലും ഹജ്ജ് ക്യാമ്പിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
> തീർത്ഥാടകർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ വിമാനം കയറുന്നത് വരെ വൊളന്റിയർമാരുടെ മുഴുവൻ സമയ സേവനമുണഅടാവും
> തീർത്ഥാടരുടെ അടിയന്തിര മെഡിക്കൽ ആവശ്യത്തിനായി വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ 24 മണിക്കൂർ സേവനവും ലഭ്യമാണ്.
>ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് സേവനവും സജ്ജമാണ്.
17,883 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്രയാവുന്നത്.
10,430 പേരാണ് കരിപ്പൂർ എംബാർക്കേഷൻ വഴി തീർത്ഥാടനത്തിന് പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |