മലപ്പുറം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ രണ്ടാം ചരമവാർഷിക ദിനമായ 25ന് 'മതനിരപേക്ഷ ഇന്ത്യയുടെ വർത്തമാനം' എന്ന വിഷയത്തിൽ ദേശീയ സെമിനാറും ഓർമ്മയിൽ ആര്യാടൻ സ്മൃതി സദസും സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് നിലമ്പൂർ കോടതിപ്പടിയിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ ദേശീയ സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. എം.പി. അബ്ദുസമദ് സമദാനി, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കെ.സി.ജോസഫ് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ഓർമ്മയിൽ ആര്യാടൻ സ്മൃതിസദസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ആര്യാടൻ മുഹമ്മദ് അനുസ്മരണ പ്രഭാഷണം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിർവഹിക്കും.
മികച്ച പൊതുപ്രവർത്തകനുള്ള ആര്യാടൻ ഫൗണ്ടേഷന്റെ പുരസ്‌കാരം കെ.സി.വേണുഗോപാൽ എം.പിക്ക് സിദ്ധരാമയ്യ സമ്മാനിക്കും. പ്രത്യേകം തയ്യാറാക്കിയ ശിൽപ്പവും പ്രശസ്തി പത്രവും ഒരുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കൽപ്പറ്റ നാരായണൻ, പി.സുരേന്ദ്രൻ, കെ.സി.ജോസഫ് എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ ബെന്നി ബെഹനാൻ, എം.കെ.രാഘവൻ , ഷാഫി പറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. ആര്യാടൻ മുഹമ്മദിന്റെ പൊതുജീവിതത്തിലെ അപൂർവ്വ നിമിഷങ്ങൾ പകർത്തിയ ഫോട്ടോ പ്രദർശനം 24ന് വൈകിട്ട് അഞ്ചിന് നിലമ്പൂർ കോടതിപ്പടിയിൽ ആരംഭിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ വി.എ.കരീം, എ.ഗോപിനാഥ്, പാലോളി മെഹബൂഹ്, ബാബു തോപ്പിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |