
നിലമ്പൂർ: മുണ്ടപ്പാടത്ത് വൈദ്യുതിവേലി തകർത്ത് കാട്ടാനക്കൂട്ടം 15 ഏക്കർ നെൽവയലും അഞ്ചേക്കറോളം വാഴത്തോട്ടവും നശിപ്പിച്ചു. പെരുമ്പത്തൂർ മുല്ലേരി സുബ്രഹ്മണ്യൻ പാട്ടത്തിനെടുത്ത ഭൂമിയിലാണ് രണ്ടുദിവസമായി കാട്ടാനക്കൂട്ടമിറങ്ങിയത്. മുൻവർഷങ്ങളിലും ഇവിടെ കാട്ടാനകൾ കൃഷി നശിപ്പിച്ചിരുന്നു. ഇതോടെ വനം വകുപ്പ് വൈദ്യുതി വേലി സ്ഥാപിക്കുകയായിരുന്നു. എന്നാൽ കൂറ്റൻ തേക്കു മരങ്ങൾ വൈദ്യുതി വേലിക്ക് മുകളിലൂടെ തള്ളിയിട്ട് വേലി തകർത്ത ശേഷം ഉള്ളിൽ കയറിയാണ് കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചത്. ഒരേക്കർ കൃഷി ചെയ്യുന്നതിന് ഏകദേശം 30,000ത്തോളം രൂപ ചെലവ് വരും. ബാങ്കിൽ നിന്ന് കടമെടുത്തും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമാണ് തുക സ്വരൂപിച്ചത്. വിളവെടുപ്പ് കഴിഞ്ഞാൽ നെല്ലും വാഴയും വിറ്റാണ് ബാങ്ക് ഇടപാടുകൾ തീർക്കാറെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.
കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന അറുപത് വയസ്സ് പിന്നിട്ട കർഷകനാണ് സുബ്രഹ്മണ്യൻ. കൃഷിയല്ലാതെ മറ്റു ജോലികളൊന്നും അറിയില്ല. അഞ്ച് വർഷത്തിലേറെയായി കൃഷിയിടത്തിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. പന്നിയെയും കലമാനേയും മയിലിനെയും തുരത്തി കൃഷി വിളവെടുക്കാൻ ആവുമ്പോഴേക്കും ആനകൾ വന്ന് അപ്പാടെ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. പഞ്ചായത്തിലും വില്ലേജിലും വനപാലകരുടെ അടുത്തുമെല്ലാം തന്റെ സങ്കടം പറഞ്ഞിട്ടും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യൻ പറയുന്നു.
വിളവ് ഏറ്റെടുക്കാനും മടി
ഒരുഏക്കർ സ്ഥലത്ത് 2,000 കിലോ നെല്ല് ലഭിക്കും. ഒരുകിലോ നെല്ലിന് 30 രൂപ നിരക്കിലാണ് കർഷകന് സർക്കാർ നൽകുന്ന സംഭരണ വില. വിളവെടുപ്പ് കഴിഞ്ഞാൽ മാസങ്ങളോളം വയലിൽ നെല്ല് ശേഖരിച്ച് കാത്തുനിക്കാറാണ് പതിവ്. വന്യമൃഗശല്യമുള്ള ഇവിടെ നെല്ല് കൂട്ടിയിടുന്നതും ബുദ്ധിമുട്ടാണ്. നെല്ല് കൊണ്ടുപോയി മാസങ്ങൾക്ക് ശേഷമാണ് പലപ്പോഴും തുക ബാങ്ക് വഴി കർഷകന് ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |