മലപ്പുറം: സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള നീതി നിഷേധങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള 'മഹിളാ ജൻ സുൻവായി' പരാതി പരിഹാര അദാലത്തിൽ 25 പരാതികൾ തീർപ്പാക്കി. 110 പരാതികളാണ് ലഭിച്ചത്. എട്ട് പരാതികളിൽ തുടർ നടപടികൾക്ക് പൊലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ട് പരാതികൾ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. ഒരു കേസിൽ ജാഗ്രതാ സമിതി റിപ്പോർട്ട് തേടി. 74 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
ഗാർഹിക ചുറ്റുപാടിലുള്ള പരാതികൾ, വിവിധ കുടുംബ പ്രശ്നങ്ങൾ, തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നത് തടയുന്നതിനായുള്ള ഇന്റേണൽ കമ്മിറ്റി കൃത്യമായി പ്രവർത്തിക്കാത്തതും കമ്മിറ്റികളിൽ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ ഇല്ലാത്തതും പരാതികളായി എത്തി. സാമ്പത്തികവസ്തു തർക്കങ്ങൾ, അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവയും അന്ധവിശ്വാസം, അനാചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു.
അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ദേശീയ വനിതാ കമ്മിഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചത്.
സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രൻ, അഡ്വ.എലിസബത്ത് മാമ്മൻ മത്തായി, വി.ആർ.മഹിളാമണി, അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, സിവിൽ ജഡ്ജ് ഷാബിർ ഇബ്രാഹീം, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ശ്രുതി, അഭിഭാഷകരായ സുകൃത, അംബികാ സോണി, സിവിൽ സ്റ്റേഷൻ ജൂനിയർ സൂപ്രണ്ട് സുരേന്ദ്രൻ, കൗൺസിലർ ശ്രുതി, ജില്ലാ ജാഗ്രത സമിതി അംഗം നുനു ലുജൈന പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |