മലപ്പുറം: മൺസൂൺ മഴയിൽ കാർഷിക മേഖലയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മലപ്പുറത്ത്. ജില്ലാ കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ ഒന്ന് മുതൽ ഇതുവരെ 11.23 കോടിയുടെ നാശനഷ്ടമാണ് കാർഷിക മേഖലയിലുണ്ടായത്. 3,210 ഹെക്ടർ കൃഷി ഭൂമി നശിച്ചു. 3,187 കർഷകരുടെ സ്വപ്നങ്ങളാണ് മഴയിൽ കുതിർന്നത്. നെൽ, വാഴ കർഷകർക്കാണ് വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത്.
നിലയ്ക്കാത്ത മഴ വലിയതോതിൽ നെൽപ്പാടങ്ങളെ വെള്ളക്കെട്ടിലാക്കിയിട്ടുണ്ട്. ജില്ലയിൽ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ നെൽ കർഷകർ വലിയ ആധിയിലാണ്. മഴയോടൊപ്പം വീശുന്ന കാറ്റിൽ വ്യാപകമായി വാഴകൾ ഒടിഞ്ഞു തൂങ്ങി. മലയോരങ്ങൾക്ക് പുറമെ വാഴക്കാട്, എടവണ്ണപ്പാറ മേഖലകളിൽ കാര്യമായ നാശനഷ്ടമുണ്ടായി. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷി ചെയ്യുന്നത് വാഴക്കാട് മേഖലകളിലാണ്. മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓണം വിപണി ലക്ഷ്യമിട്ട് വായ്പയെടുത്തും മറ്റും കൃഷി ഇറക്കിയവർ കടക്കെണിയുടെ ഭീഷണിയിലാണ്.
നാശനഷ്ടം കണക്കെടുപ്പ്
നാശനഷ്ടം സംബന്ധിച്ച പ്രാഥമിക കണക്കെടുപ്പ് കൃഷി ഭവനുകൾ മുഖാന്തരം പുരോഗമിക്കുന്നുണ്ട്. ഇതു പൂർത്തിയാൽ മാത്രമേ നഷ്ടപരിഹാരത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാവൂ. കാർഷിക നാശനഷ്ടം പെരുകുമ്പോഴും വിള ഇൻഷ്വറസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്നുള്ള നഷ്ടപരിഹാരം വൈകുന്നത് കർഷകർക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വർഷത്തെ കുടിശ്ശിക അടക്കം 5.72 കോടി രൂപ വിതരണം ചെയ്യാനുണ്ട്. നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കണമെന്ന കർഷകരുടെ മുറവിളി അധികൃതർ കേൾക്കാത്ത മട്ടാണ്.
മൺസൂൺ മഴയിലെ കൃഷി നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ് പുരോഗമിക്കുന്നുണ്ട്. കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശ്ശികയിലേക്ക് സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടാണ് അനുവദിക്കുന്നത്.
- ജില്ലാ കൃഷി വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |