മലപ്പുറം: ക്രിസ്‌മസ് അവധിക്ക് നാട്ടിലെത്താനുള്ള മലയാളികളുടെ പെടാപാട് കണ്ട് അവസാന നിമിഷമെങ്കിലും സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുമെന്ന പ്രതീക്ഷയ്ക്ക് റെയിൽവേ ചുവപ്പ് സിഗ്നൽ കാണിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്താൻ പാടുപെടുന്നവരുടെ ദുരിതക്കാഴ്ചകളായിരുന്നു ഇന്നലെ ജില്ലയിൽ സ്റ്റോപ്പുള്ള ട്രെയിനുകളിൽ. ജനറൽ കമ്പാർട്ടുമെന്റുകളിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം തിരക്കായിരുന്നു. ബംഗളൂരുവിൽ നിന്ന് കണ്ണൂർ വരെ പോവുന്ന യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ പ്രീമിയം തത്ക്കാൽ ടിക്കറ്റടക്കം വേഗം തീർന്നു. ജില്ലയിൽ തിരൂരിലാണ് സ്റ്റോപ്പുള്ളത്. രാത്രി എട്ടിന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരിൽ എത്തുംവിധമാണ് ട്രെയിൻ സർവീസ്. ബംഗളൂരുവിൽ നിന്ന് ജില്ല വഴി കടന്നുപോവുന്ന ഏക പ്രതിദിന ട്രെയിനാണ് ഇത്. ഇന്ന് ബംഗളൂരുവിൽ നിന്ന് തിരൂരിലേക്ക് സ്ലീപ്പർ ക്ലാസിൽ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ക്രിസ്മസ് ദിനത്തിൽ നൂറും പിന്നിട്ടു. ജനുവരി മൂന്നിന് ആണ് ഇനി ബംഗളൂരുവിൽ നിന്ന് തിരൂരിലേക്ക് കൺഫേം ടിക്കറ്റുള്ളത്. കൂടുതൽ നിരക്ക് നൽകേണ്ട തത്കാൽ, പ്രിമിയം തത്കാൽ ടിക്കറ്റുകളുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക.
ഞായർ, തിങ്കൾ ദിവസങ്ങളിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ - മംഗലാപുരം എക്സ്പ്രസിലും ഈ ആഴ്ച സ്ലീപ്പർ ക്ലാസിൽ ടിക്കറ്റില്ല. ജനുവരി എട്ടിന് തിരൂരിലേക്ക് ഏതാനം ടിക്കറ്റുകളുണ്ട്. ജില്ലയിലൂടെ കടന്നുപോവുന്ന ഒരു സ്‌പെഷ്യൽ ട്രെയിൻ പോലും അനുവദിക്കാതിരുന്ന റെയിൽവേയുടെ നടപടിയാണ് യാത്രക്കാർക്ക് കടുത്ത ദുരിതമായത്. ജോലിക്കും പഠനത്തിനുമായി ജില്ലയിൽ നിന്നുള്ള നിരവധി പേരാണ് ബംഗളൂരുവിനെ ആശ്രയിക്കുന്നത്. പ്രതിദിന സർവീസ് നടത്തുന്ന ഒരു ട്രെയിൻ കൂടി അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം കാലങ്ങളായി റെയിൽവേ അധികൃതർ മുഖവിലയ്‌ക്കെടുക്കുന്നില്ല. തിരൂരിലേക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ പാലക്കാട് വഴിയുള്ള ട്രെയിനുകളിൽ കൺഫേം ടിക്കറ്റിന് ശ്രമിച്ചവരും നിരാശരായി. കൊച്ചുവേളി ഹംസഫർ, എറണാകുളം എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ്, കൊച്ചുവേളി എക്സ്പ്രസ്, യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസ് എന്നിവയിലൊന്നും ടിക്കറ്റില്ല. പാലക്കാടിലേക്ക് 200ന് മുകളിലാണ് വെയ്റ്റിംഗ് ലിസ്റ്റ്. ജനുവരി ആദ്യവാരം വരെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. തത്കാൽ ടിക്കറ്റുകളും ബുക്കിംഗ് തുടങ്ങി പെട്ടെന്ന് തന്നെ തീർന്നു.
ചെന്നൈയിൽ നിന്ന് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം പാലക്കാട് വഴിയാണ് കടന്നുപോവുന്നത്. തിരൂരിൽ സ്‌റ്റോപ്പുള്ള പ്രതിദിന ട്രെയിനുകളായ മംഗലാപുരം - ചെന്നൈ സെൻട്രൽ എക്സ്പ്രസ്, മംഗലാപുരം - ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, എഗ്‌മോർ ചെന്നൈ എക്സ്പ്രസ് എന്നിവയിലൊന്നും ഈ മാസം ടിക്കറ്റില്ല.
തിരിച്ചുപോവാനും കുടുങ്ങും
ക്രിസ്‌മസും പുതുവത്സര ദിനവും കഴിഞ്ഞ് തിരിച്ച് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോവാൻ തിരൂരിൽ നിന്ന് ടിക്കറ്റില്ലാത്ത അവസ്ഥയാണ്. യശ്വന്ത്പൂർ എക്സ്പ്രസിൽ നൂറിന് മുകളിലാണ് സ്ലീപ്പറിലെ വെയ്റ്റിംഗ് ലിസ്റ്റ്. തേർഡ് എ.സിയിലടക്കം ടിക്കറ്റില്ല. തത്കാൽ ടിക്കറ്റുകളെ ആശ്രയിക്കേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടുതലും തത്കാൽ ടിക്കറ്റുകൾ കുറവും ആയതിനാൽ ബുക്കിംഗ് തുടങ്ങി വേഗത്തിൽ തീരാനാണ് സാദ്ധ്യത.
നൽകേണ്ടിവന്നത് വലിയ വില
സ്വകാര്യ അന്തർസംസ്ഥാന ബസുകൾ ഇന്നലെ ബംഗളൂരുവിൽ നിന്ന് മലപ്പുറം കുന്നുമ്മലിലേക്ക് എ.സി സ്ലീപ്പറിൽ 2,000 രൂപയാണ് ഈടാക്കിയത്. രാത്രി ഒമ്പതോടെ പുറപ്പെട്ട് രാവിലെ ഏഴോടെ മലപ്പുറത്തെത്തും വിധത്തിലായിരുന്നു സർവീസ്. മലപ്പുറത്തേക്ക് നേരിട്ട് ഏതാനും ബസുകളേയുള്ളൂ. ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ മിക്കവരും ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസാണ് തിരഞ്ഞെടുത്തത്. നോൺ എ.സി സ്ലീപ്പർ ബസുകൾ മലപ്പുറത്തേക്ക് കുറവാണ്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് നോൺ എ.സി സ്ലീപ്പറിൽ 1,000 രൂപ മുതൽ ടിക്കറ്റുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |