മലപ്പുറം: ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമായവർക്കുള്ള കൊവിഡ് പ്രതിരോധ ബൂസ്റ്റർ ഡോസ് വാക്സിൻ എടുത്തത് 1,90,250 പേർ മാത്രം. വാക്‌സിനെടുക്കേണ്ടവരുടെ 5.78 ശതമാനമാണിത്. 18 വയസിന് മുകളിൽ 32,91,772 പേർ ഉണ്ടെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക്. ആവശ്യത്തിന് വാക്‌സിൻ സ്റ്റോക്കും ജില്ലയിലുണ്ട്. എന്നാൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ ബൂസ്റ്റർ ഡോസെടുക്കാൻ മിക്കവരും താത്പര്യപ്പെടുന്നില്ല. നേരത്തെ പ്രൈമറി ഹെൽത്ത് സെന്റർ മുതൽ വാക്‌സിനേഷൻ നടത്തിയിരുന്നു. എന്നാൽ ആവശ്യക്കാർ കുറഞ്ഞതോടെ വാക്‌സിൻ സ്റ്റോക്ക് താലൂക്ക്, ജില്ലാ ആശുപത്രികളിൽ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.
ജില്ലയിൽ 31,47,410 പേരാണ് കൊവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 25,77,580 പേർ രണ്ടാം ഡോസും എടുത്തു. ഇനിയും 5,69,830 പേർ രണ്ടാം ഡോസെടുക്കാൻ അവശേഷിക്കുന്നുണ്ട്. 15നും 17നും ഇടയിൽ പ്രായമുള്ള 2,25,081 പേരിൽ 1,96,512 പേർ ഒന്നാം ഡോസ് വാക്സിനും 1,03,040 പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. പകുതിയോളം പേർ രണ്ടാം ഡോസെടുത്തിട്ടില്ല.
വാക്‌സിൻ പാഴാവുന്നു
ഒരു വയൽ വാക്‌സിൻ പൊട്ടിച്ചാൽ പൂർണ്ണമായും അന്ന് തന്നെ കുത്തിവച്ചില്ലെങ്കിൽ പിന്നീട് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. പത്ത് ഡോസാണ് ഒരു വയലിൽ ഇപ്പോൾ ലഭിക്കുന്നത്. ഇത്രയും പേർ ചില ദിവസങ്ങളിൽ എത്താത്തത് കാരണം പലപ്പോഴും ബാക്കി വരുന്നവ കളയേണ്ട സാഹചര്യമാണ് ജില്ലയിലുള്ളത്. കോ-വാക്‌സിൻ, കൊവീഷീൽഡ് വാക്‌സിനുകളാണ് നിലവിൽ ജില്ലയിൽ ലഭ്യമായിട്ടുള്ളത്. ദിനംപ്രതി ഏകദേശം 12 പേരാണ് ഓരോ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും എത്തുന്നത്. ചില ദിവസങ്ങളിൽ പത്തിൽ താഴെ ആളുകളും എത്താറുണ്ട്.
കൊവിഡ് ഭീതി കുറഞ്ഞതാണ് ആളുകളെ വാക്സിനേഷൻ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.സംസ്ഥാനത്ത് പൊതുഇടങ്ങളിലും ജോലി സ്ഥലത്തും വാഹനത്തിലും മാസ്‌ക് നിർബന്ധമാക്കി സർക്കാർ അടുത്തിടെ ഉത്തരവിറക്കിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
മതിയായ കൊവിഡ് വാക്സിൻ ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ഉണ്ടെങ്കിലും സ്വീകരിക്കാൻ ആളെത്താത്തത് മൂലം വൻതോതിൽ വാക്സിൻ പാഴായിപ്പോവുന്നുണ്ട്.
ഡോ.പ്രവീണ, വാക്‌സിനേഷൻ ജില്ലാ കോ-ഓർഡിനേറ്റർ, ഡെപ്യൂട്ടി ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |