ഒറ്റപ്പാലം: മാന്നനൂർ റെയിൽവേസ്റ്റേഷന് സമീപം സിഗ്നൽ സംവിധാനത്തിലെ കേബിൾ മുറിച്ച് മാറ്റിയ സംഭവത്തിൽ റെയിൽവെ ഉന്നതതല അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷൊർണൂരിനും ഒറ്റപ്പാലത്തിനുമിടയിൽ മാന്നനൂർ റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിലെ സിഗ്നൽ സംവിധാനത്തിലെ കേബിൾ മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് സിഗ്നൽ ലഭിക്കാതായതോടെ ചില വണ്ടികൾ സ്ഥലത്ത് അരമണിക്കൂർ വരെ നിറുത്തിയിടേണ്ടി വന്നു. യാത്രാവണ്ടികൾ അടക്കം ഏഴോളം ട്രെയിനുകൾ വൈകിയോടുന്നതിനും കാരണമായി. ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
സിഗ്നൽ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയിലാണ് സിഗ്നൽ കേബിൾ മുറിച്ചെടുത്തതായി കണ്ടെത്തിയത്. പത്ത് മീറ്ററോളം ദൂരത്തിൽ കേബിൾ മുറിച്ചുമാറ്റിയിട്ടുണ്ട്. സിഗ്നൽ ലഭിക്കാതെ ട്രെയിനുകൾ പലതും വൈകിയോടി. ഉടൻ പ്രശ്നം പരിഹരിച്ചെങ്കിലും കേബിൾ മുറിച്ചെടുത്ത സംഭവം റെയിൽവേ സുരക്ഷാവിഭാഗം അതീവ ഗൗരവമായെടുത്ത് ഉന്നതതല അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് തീവണ്ടികൾക്ക് സ്റ്റേഷനെത്തുന്നതിനുമുമ്പുള്ള സിഗ്നലുകളിലൊന്ന് ലഭിക്കാതായത്. ഇതോടെ തീവണ്ടികൾ നിർത്തിയിടുകയായിരുന്നു. സ്റ്റേഷനെത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പായി സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനുള്ള സിഗ്നലിന്റെ കേബിളാണ് മുറിച്ചെടുത്തത്. ഇത് അറിയാതിരിക്കാൻ പുല്ലും ഇലകളും ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. റെയിൽവെ പൊലീസ്, സംരക്ഷണസേന, റെയിൽവെ ഇന്റലിജൻസ് മുതലായ സുരക്ഷാ വിഭാഗങ്ങളുടെ ഉന്നതതല അന്വേഷണം തുടങ്ങി. ആർ.പി.എഫ്. സി.ഐ. സി.ടി. ക്ലാരിവയുടെ നേതൃത്വത്തിലാണ് പ്രാഥമികാന്വേഷണം നടത്തിയത്. സമീപ വീടുകളിലേതുൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വീടുകളിലെത്തിയും അന്വേഷണം തുടരുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഡോഗ് സ്‌ക്വാഡ് അടക്കം വിപുലമായ അന്വേഷണം നടത്തി വരുന്നു. കോയമ്പത്തൂർ തിരുവനന്തപുരം പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ദക്ഷിണ റെയിൽവെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന നടത്തി. അടിമറി സാധ്യത സംബന്ധിച്ചും റെയിൽവെ അന്വേഷണം നടത്തുന്നുണ്ട്.
ഷൊർണൂർവിട്ടാൽ പാലക്കാട് ഭാഗത്തേക്കുള്ള ആദ്യ സ്റ്റേഷനാണ് മാന്നനൂർ. ഇവിടെ പാസഞ്ചർ തീവണ്ടികൾക്കുമാത്രമാണ് സ്റ്റോപ്പുള്ളത്. തുടർച്ചയായുള്ള മൂന്ന് സിഗ്നലുകൾ ലഭിച്ചാൽ മാത്രമേ തിവണ്ടികൾക്ക് കടന്നുപോകാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |