പാലക്കാട്: ജില്ലയിൽ തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തിൽ മരണപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്.
വേനൽ കനക്കുന്നതോടെ ഇവ കൂടുതൽ ആക്രണകാരികളാകാനുള്ള സാദ്ധ്യതയുണ്ട്. ഇതിനെതിരെ കരുതൽ വേണം. തേനീച്ച കുത്തുമ്പോൾ കൊമ്പൊടിഞ്ഞ് ശരീരത്തിൽ കയറും. ഇന്നലെ മണ്ണാർക്കാട് പയ്യനെടത്ത് പത്ത് തൊഴിലുറപ്പ് തൊഴിലാളികൾ തേനീച്ചയുടെ ആക്രമണത്തിന് ഇരയായിരുന്നു.
കഴിഞ്ഞ ആഴ്ച കൊല്ലങ്കോട് നെന്മേനിയിൽ കൂടിളകിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചിരുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ തേനീച്ചയുടെ കുത്തേറ്റ് ആറുപേർ മരിച്ചു. നൂറിലധികം പേർ പരിക്കേറ്റ് ചികിത്സ തേടി. ജില്ലയിൽ പലയിടത്തും തേനീച്ചക്കൂടുകൾ വ്യാപകമായി കാണുന്നുണ്ട്. മരങ്ങളിലും മറ്റു കെട്ടിടങ്ങളിലും
തേനീച്ചകൾ കൂടുകൂട്ടുന്നു. കൂടിളകി വരുന്ന തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.
ഈ സാഹചര്യത്തിൽ സ്വയം കരുതലും പ്രതിരോധ മാർഗങ്ങളും തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഏറ്റവും പ്രധാനം അടിയന്തര ചികിത്സ തന്നെയാണ്. തേനീച്ച ആക്രമണം കൂടുന്ന സാഹചര്യത്തിൽ താലൂക്കാശുപത്രികളിൽ ഉൾപ്പെടെ മതിയായ ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നഷ്ടപരിഹാരം
തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരണം സംഭവിച്ചാൽ പത്തുലക്ഷം രൂപ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കും. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് പരമാവധി ഒരു ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കും. പട്ടികവർഗക്കാർക്ക് ചികിത്സയ്ക്ക് ചെലവാകുന്ന മുഴുവൻ തുകയും ലഭിക്കും.
പ്രഥമശുശ്രൂഷ
കൂടുതൽ കുത്ത് എൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. എത്രയും പെട്ടെന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം ഉടൻ തയ്യാറാക്കണം.
ശ്വാസ തടസമുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പ് ഇല്ലെങ്കിൽ സി.പി.ആറും നൽകണം.
ത്വക്കിൽ ചെറിയ ചുമപ്പും നീരും ഉള്ളവർക്ക് ഐസ് വെച്ച് കൊടുക്കുന്നത് വേദന കുറയാൻ സഹായിക്കും.
ആശുപത്രിയിൽ വച്ചല്ലാതെ കൊമ്പ് എടുത്തുകളയാൻ ശ്രമിക്കരുത്. അങ്ങിനെ ചെയ്താൽ കൊമ്പൊടിഞ്ഞ് ശരീരത്തിലിരിക്കാനുള്ള സാദ്ധ്യതയേറെയാണ്.
ലക്ഷണങ്ങൾ
തേനീച്ച കുത്തിയാൽ അലർജിയാണ് പലർക്കും ഉണ്ടാകുന്ന പ്രശ്നം. ഒന്നോ രണ്ടോ തേനീച്ച കുത്തിയാൽ വേദന, ചൊറിച്ചിൽ, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാകുക.
കൂട്ടമായുള്ള ആക്രമണത്തിന് ഇരയാകുകയാണെങ്കിൽ തൊണ്ടയിലും നാവിലും നീരുവന്ന് വീർക്കുക, ശ്വാസതടസം, ശരീരം നീലിക്കുക, ശബ്ദമടയുക, തൊണ്ടയിൽ എന്തെങ്കിലും ഇരിക്കുന്ന പോലെ തോന്നുക, വേഗത്തിലുഉള്ള ഹൃദയമിടിപ്പ്, കൈയും കാലും തണുത്ത് മരവിക്കുക, തലകറക്കം, ബോധക്ഷയം എന്നിവയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |