പാലക്കാട്: കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ തുരത്താൻ ഫാം ഗാർഡ് യന്ത്രവുമായി ചിറ്റൂർ കല്യാണപ്പേട്ട കന്നിമാരി കളത്തിൽ സദാശിവന്റെ മകൻ മാധവ്. ചിറ്റൂർ ജി.ബി.എച്ച്.എസ്.എസിലെ പത്താംതരം വിദ്യാർത്ഥിയാണ്. സോളാറിൽ പ്രവർത്തിക്കുന്ന യന്ത്രം രാത്രി കൃഷിയിടങ്ങളിൽ വച്ചാൽ പന്നിശല്യം ഒഴിവാക്കാൻ കഴിയും.
360 ഡിഗ്രിയിൽ പ്രകാശം പരത്തി കറങ്ങുകയും ബെല്ലടിച്ച് ശബ്ദത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. രാത്രി പാടങ്ങളിൽ കർഷകർക്ക് കാവലിരിക്കേണ്ട അവസ്ഥ ഇതോടെ ഒഴിവാക്കാൻ കഴിയും. യന്ത്രത്തിന്റെ പ്രവർത്തനം കാണാൻ ധാരാളം ആളുകൾ വരാറുണ്ട്. മാധവിന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ചും വേണ്ട പിന്തുണ നൽകിയും അച്ഛൻ സദാശിവൻ, അദ്ധ്യാപകർ, സുഹൃത്തുക്കൾ എന്നിവർ മികച്ച പിന്തുണ നൽകുന്നുണ്ട്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മാധവ് സ്വന്തമായി ടോർച്ചും നിർമ്മിച്ചിട്ടുണ്ട്. പൂർണ്ണമായും മാന്വലിൽ കൈ കൊണ്ട് തിരിച്ച് ലൈറ്റ് കത്തുന്ന രീതിയാണിതിന്. ഡി.സി മോട്ടർ, ഒരു ഹാൻഡിൽ, ഗിയർ ബോക്സ്, സ്വിച്ച് എന്നിവയുടെ സഹായത്തോടെയാണ് പ്രവർത്തനം.
പ്രവർത്തന രീതി
പകൽ സോളാർ പാനൽ വഴി ബാറ്ററി ചാർജ്ജ് ചെയ്യും. രാത്രി ബാറ്ററി പവറിൽ നിന്ന് സ്വിച്ചിന്റെ സഹായത്തോടെ ഫാം ഗാർഡ് പ്രവർത്തിക്കും. ടെയ്‌മിംഗ് ബോർഡ് പ്രകാരം പത്തുമിനിറ്റ് കൂടുമ്പോൾ ഓഫാവുകയും പിന്നീട് ഓട്ടോമാറ്റിക്കായി വീണ്ടും ഓണാകുകയും ചെയ്യും.
സോളാർ പാനലിന് താഴെ 360 ഡിഗ്രി കറങ്ങുന്ന നല്ല പ്രകാശമുള്ള ലൈറ്റുണ്ട്. ഇതിനോടൊപ്പം ബെല്ലിന്റെ ഉച്ചത്തിലുള്ള ശബ്ദവും ഉള്ളതിനാൽ പന്നികൾ പ്രദേശത്തേക്ക് അടുക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |