പറമ്പിക്കുളം: റേഷൻ കാർഡ് ലഭിക്കാത്തതിനാൽ പറമ്പിക്കുളത്തെ ആദിവാസി കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുന്നു. റേഷൻകാർഡ് ലഭിക്കാത്തതിനാൽ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും അവതാളത്തിലാണ്. പട്ടികവർഗ വകുപ്പിലൂടെ നിരവധി സഹായ പദ്ധതികളുണ്ടെങ്കിലും ഇവയിലധികവും ഇവർക്ക് കൃത്യസമയങ്ങളിൽ ലഭ്യമാകുന്നില്ല. സിവിൽ സപ്ലൈസ് അധികൃതർ കളക്ടറുടെ അദാലത്ത് സമയത്ത് പറമ്പിക്കുളത്ത് എത്തിയിരുന്നു. ഊരുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് തുടർ നടപടികൾ എടുക്കാത്തതാണ് പ്രതിസന്ധി. പട്ടികവർഗ ജില്ല ഓഫീസറും ജില്ല കളക്ടറും പറമ്പിക്കുളത്തെ കോളനികൾ സന്ദർശിച്ച് അവസ്ഥകൾ മനസിലാക്കി പദ്ധതികൾ വകയിരുത്തുവാനും നടപ്പാക്കുവാനും മുന്നോട്ടുവരണമെന്നാണ് പറമ്പിക്കുളത്തെ വിവിധ കോളനിവാസികളിലെ മൂപ്പൻമാരുടെ ആവശ്യം.
പറമ്പിക്കുളം, തേക്കടി, മുപ്പത് ഏക്കർ, കച്ചിതോട്, പി.എ.പി, ചുങ്കം, ഒറവൻപാടി, കടവ്, അഞ്ചാം കോളനി എന്നീ ഊരുകളിലാണ് റേഷൻ കാർഡുകളില്ലാത്ത 20ലധികം ആദിവാസി കുടുംബങ്ങളുള്ളത്.
കളക്ടറുടെ നേതൃത്വത്തിൽ അഞ്ചു മാസം മുമ്പ് കോളനിവാസികൾക്കായി അദാലത്ത് നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അദാലത്തിൽ ഉന്നയിച്ച മിക്കകാര്യങ്ങളും നടപ്പാകാൻ അധികൃതർ തയ്യാറായിട്ടില്ല.
കാര്യക്ഷമമായ ഇടപെടലില്ല
സമയബന്ധിതമായി ഊരുകൂട്ടങ്ങൾ ചേരാത്തതും യോഗങ്ങളിൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉൾപ്പെടെ അറിയിക്കാൻ പട്ടികവർഗ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തതാണ് തിരിച്ചടിയായത്. പട്ടികവർഗ വകുപ്പിലൂടെ ഭവനപദ്ധതികൾ മറ്റു പദ്ധതികൾ എല്ലാം മറ്റു കോളനികളിൽ സജീവമായി നടത്തുമ്പോഴും പറമ്പിക്കുളം മേഖലയിലുള്ളവർ അവഗണന നേരിടുകയാണ്. പ്രമോട്ടർമാർ കൃത്യമായ വിവരങ്ങൾ വകുപ്പ് അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും പറമ്പിക്കുളത്ത് എത്തി കോളനികൾ വീടുകൾ സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തുവാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.
റേഷൻ കാർഡില്ലാത്ത ആദിവാസി കുടുംബങ്ങൾക്കായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വീണ്ടും അദാലത്ത് നടത്തണം. കഴിഞ്ഞ അദാലത്തിന്റെ റിവ്യൂ യോഗം പറമ്പിക്കുളത്ത് വിളിച്ചുചേർക്കാൻ കളക്ടറോട് ആവശ്യപ്പെടും.
കൽപന ദേവി, മുതലമട പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |