നെന്മാറ: വേനൽ കനത്തതോടെ റബ്ബർ തോട്ടങ്ങളിൽ തീപിടിത്ത പ്രതിരോധ നടപടികൾ ആരംഭിച്ചു. ഒലിപ്പാറ, കൽച്ചാടി, കരിമ്പാറ, കൈതച്ചിറ, പാലമുക്ക്, കുടിക്കരുമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് റബ്ബർ തോട്ടങ്ങളിൽ വേനൽ സംരക്ഷണ പ്രവർത്തനങ്ങൾ സജീവമായത്. മഴ ഒഴിവായി ഒന്നരമാസം പിന്നിട്ടതോടെ തോട്ടം മേഖലകളിൽ ചൂട് ശക്തമായിട്ടുണ്ട്. തെങ്ങ്, കമുക് തോട്ടങ്ങൾ പോലെ ഇടവിളകളോ നനയ്ക്കാനുള്ള സംവിധാനങ്ങളോ ഇല്ലാത്ത മലയോര മേഖലകളിലെ റബ്ബർ തോട്ടങ്ങളിലാണ് ചൂട് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായത്. ഇടയ്ക്ക് വേനൽ മഴ ലഭിച്ചില്ലെങ്കിൽ പ്രായം കുറഞ്ഞ റബ്ബർ തൈകൾക്ക് വേനൽചൂട് കനത്ത ആഘാതം ഉണ്ടാക്കുമെന്നും കർഷകർ പറഞ്ഞു. റബ്ബർ മരങ്ങളിൽ ഇലകൊഴിച്ചിലും അമിത ചൂടും മൂലം റബ്ബർ ഉൽപാദനം മൂന്നിലൊന്നായി ചുരുങ്ങി. ഇല കൊഴിഞ്ഞതിനശേഷം പുതുതായി വരുന്ന തളിരുകൾ മൂപ്പ് എത്തിയാൽ ഉൽപാദനം പഴയ നിലയിൽ ആവും എന്ന പ്രതീക്ഷയിൽ ചില കർഷകർ റബ്ബർ ടാപ്പിംഗ് തുടരുന്നുണ്ട്. തൈ മരങ്ങളിൽ ടാപ്പിംഗ് ആരംഭിച്ച തോട്ടങ്ങളിൽ റബ്ബർ ടാപ്പിംഗ് അവസാനിപ്പിച്ചു. സീസൺ അവസാനിക്കാറായിട്ടും റബ്ബർ വില 200ലേക്ക് എത്തിയില്ലെന്ന് കർഷകർ പറഞ്ഞു.
ഫയർ ലൈൻ നിർമ്മാണം ആരംഭിച്ചു
സ്വാഭാവിക ഇലകൊഴിച്ചലിനെ തുടർന്ന് കരിയില വീണുകിടക്കുന്ന തോട്ടങ്ങളിൽ തീപിടിത്തം ഒഴിവാക്കുന്നതിനായി പവർ സ്പ്രയറുകളും ബ്ലോവറുകളും ഉപയോഗിച്ച് ഫയർ ലൈനുകൾ നിർമ്മാണം ആരംഭിച്ചു. വെട്ടുപട്ടകളിൽ വെയിൽ തട്ടിയുള്ള ഉണക്കും പൊള്ളലും ഒഴിവാക്കുന്നതിനായി ചൈന ക്ലേ, ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ച് വെള്ള പൂശലും തകൃതിയാണ്. പുതുതായി വച്ചതും രണ്ടും മൂന്നും വർഷം പ്രായമായതുമായ റബ്ബർ തൈകളെ ഉണക്കിൽ നിന്ന് രക്ഷിക്കാനും വേനൽ പ്രതിരോധിക്കുന്നതിനുമായി തവിട്ടു നിറത്തിലുള്ള തടി ഭാഗത്ത് ചൈന ക്ലേ, ചുണ്ണാമ്പ്, തുരിശ് എന്നിവ തേക്കുന്ന പ്രവർത്തികളും തെക്കൻ വെയിൽ അടിക്കുന്നത് ഒഴിവാക്കുന്നതിനായി പുല്ല്, ഓല, വൈക്കോൽ, എന്നിവ ഉപയോഗിച്ച് തൈകളിൽ കുടിൽ കെട്ടുന്ന പണികളും പുരോഗമിക്കുന്നുണ്ട്. തൈകൾക്ക് ചുവട്ടിൽ മണ്ണ് ചൂടുപിടിക്കുന്നത് കുറയ്ക്കുന്നതിനായി അമിതമായി വളർന്ന ആവരണ വിളകൾ വെട്ടിയും ചപ്പുചവറുകൾ കൂട്ടിയിട്ടും പുതയിടുന്ന ജോലികളും നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |